കൊച്ചി: കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ അതേ നിരീക്ഷണങ്ങൾ ഇന്നും ആവർത്തിച്ചത്.

കലാലയ രാഷ്ട്രീയത്തിനെതിരെ ഇത് ആദ്യമായല്ല കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. പഴയ വിധിയുടെ ആവർത്തനം മാത്രമാണ് ഇപ്പോഴത്തേതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ വിവിധ കോടതികൾ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. ക്യാംപസിലല്ല സമരം ചെയ്യേണ്ടത്. എറണാകുളം മറൈൻ ഡ്രൈവ് പോലെ ക്യാംപസിനു പുറത്തുള്ള സ്ഥലങ്ങൾ സമരവേദിയാക്കുന്നതാണു നല്ലതെന്നും കോടതി നിരീക്ഷിച്ചു.

സമരവും സത്യഗ്രഹവും വിദ്യാലയങ്ങളിൽ പാടില്ലെന്നും പഠിപ്പുമുടക്കി സമരം ചെയ്യുന്നവരെ പുറത്താക്കണമെന്നും നിർദേശിച്ചിരുന്നു. കലാലയങ്ങൾ സമരത്തിനുള്ള വേദികളല്ല, പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാർത്ഥികൾ അവിടേക്കു പോകുന്നത്. അതല്ല, സമരങ്ങളും ധർണകളും സത്യഗ്രഹങ്ങളും വഴി രാഷ്ട്രീയഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കിൽ അതിനുവേണ്ടി പഠനം ഉപേക്ഷിച്ചു പോകേണ്ടതാണ്. കോളജുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ പുറത്താക്കാൻ കോളജ് അധികൃതർക്ക് അധികാരമുണ്ടെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

കോടതി വിധിയ്‌ക്കെതിരേ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന സർക്കാർ് ഈ പരമാർശം മാറ്റാൻ കോടതിയെ സമീപിക്കകണമെന്നും ആവശ്യമുയർന്നിരുന്നു.