കൊച്ചി: അഴീക്കോട് എംഎൽഎ കെഎം ഷാജി അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്‌റ്റേ. ഇന്ന് രാവിലെ വിധി പുറപ്പെടുവിച്ച അതേ ബെഞ്ചിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന്റെ ഭാഗമായി സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ഇനി ചൊവ്വാഴ്‌ച്ച വാദം കേട്ട് വിശദമായ വാദം നടത്തും. അമ്പതിനായിരം കോടതിയിൽ കെട്ടിവെക്കാൻ കോടതി നിർദേശിച്ചു. അതേസമയം സ്വഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് സ്‌റ്റേയെന്നും സുപ്രീംകോടതിയിൽ നിന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നികേഷ് കുമാർ പ്രതികരിച്ചു.

അതേസമയം ഷാജി നൽകിയ അപ്പീലിൽ, സ്റ്റേ നൽകുന്നതിനെ നികേഷ് കുമാറിന്റെ അഭിഭാഷകൻ എതിർത്തു. ഔദ്യോഗിക ചുമതലകൾ വഹിക്കാൻ ഷാജിയെ അനുവദിക്കരുന്ന് നികേഷിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും. ഈ ആവശ്യം പി ഡി രാജന്റെ ബെഞ്ച് പരിഗണിച്ചില്ല. അയോഗ്യതനാക്കിയ കോടതി വിധിക്കെതിരെ തന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു എന്നാണ് ഷാജി കോടതിയെ ചൂണ്ടിക്കാട്ടിയത്.

ഉടൻ തന്നെ മേൽകോടതിയിൽ ഹരജി സമർപ്പിക്കും. കോടതി ഉത്തരവ് നടപ്പായാൽ തന്റെ നിയമസഭാ മണ്ഡലത്തിൽ പ്രതിനിധി ഇല്ലാതാകും. ഈ സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ താൽകാലിക സ്റ്റേ അനുവദിക്കണമെന്നും ഹരജിയിൽ ഷാജി ചൂണ്ടിക്കാട്ടിയത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് കെ.എം. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കൂടാതെ, കേസ് നടത്തിപ്പ് ചെലവായി 50,000 രൂപ നികേഷിന് നൽകാനും ജസ്റ്റിസ് പി.ഡി രാജൻ ഉത്തരവിട്ടിരുന്നു.

എന്നാൽ, യു.ഡി.എഫ് സ്ഥാനാർത്ഥിയെ അയോഗ്യനാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. വിധിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സ്പീക്കർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാറിനെ 2287 വോട്ടിനാണ് കെ.എം ഷാജി പരാജയപ്പെടുത്തിയത്. കെ.എം ഷാജിക്ക് 63082 വോട്ടും നികേഷിന് 60795 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അഡ്വ. എ.വി കേശവൻ മൂന്നാം സ്ഥാനത്തെത്തി.

അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഷാജി ആരോപിക്കുന്നു. വ്യക്തമായ മതേതര നിലപാട് മാത്രമാണ് താൻ എപ്പോഴും ഉയർത്തിപ്പിടിച്ചതെന്നും ഷാജി പരയുന്നു. സിപിഎമ്മിന്റെ കോട്ടയിൽ വെന്നിക്കൊടി പാറിച്ച എംഎൽഎയെ അയോഗ്യനാക്കിയത് യുഡിഎഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പിന് ഇടയാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെതിരായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ അമുസ്ലിമാണെന്നും, അതിനാൽ മുസ്ലിങ്ങൾ നികേഷിന് വോട്ട് ചെയ്യരുതെന്നും ഷാജിക്ക് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ച് വിതരണം ചെയ്ത നോട്ടീസ് പൊലീസ് പിടിച്ചെടുത്തിരുന്നു.വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവർത്തകർ എന്നിവരുടെ വീട്ടിൽ നിന്നാണ് നൂറോളം നോട്ടീസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.വീടുകളിൽ വിതരണം ചെയ്ത ശേഷം ബാക്കി വന്നവയായായിരുന്നു ഇവ. ഇതാണ് ലീഗ് നേതാവിന് തിരിച്ചടിയായത്.