തിരുവനന്തപുരം: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ ഇനി മുഴുവൻ അംഗങ്ങൾക്കും വോട്ടു ചെയ്യാൻ അവസരം ഒരുങ്ങും. കമ്പനി നിയമ പ്രകാരമുള്ള ഇളവുകളും ഹൈക്കോടതി വിധിയിൽ റദ്ദാക്കിയിട്ടുണ്ട്.

1999ൽ വെള്ളാപ്പള്ളി നടേശൻ കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പു രീതി. കമ്പനി നിയമപ്രകാരം 1974ൽ കേന്ദ്ര സർക്കാർ യോഗത്തിനു നൽകിയ ഇളവും ഹൈക്കോടതി റദ്ദാക്കി. വിധിയെ വിദ്യാസാഗറും ബിജു രമേശും അനുകൂലിച്ചപ്പോൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

നിലവിലെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പിൽ പുതിയ മാനദണ്ഡ പ്രകാരമാകും തെരഞ്ഞെടുപ്പു നടത്തേണ്ടത്. അതേസമയം വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചേക്കും. എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വാദം കേട്ട് വിധി പറഞ്ഞത്.

1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറിയിരിക്കുന്നത്. ഇതിൽ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു രീതികളിൽ മാറ്റം വേണമെന്നത്. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ.

ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദം ഹൈക്കോടതിയിൽ ഹർജിക്കാർ ഉയർത്തിയിരുന്നു. കാലഘട്ടത്തിന് അനുയോജ്യമായ ഒരു ബൈലോ എസ്എൻഡിപി യോഗത്തിനു ആവശ്യമുണ്ടോ എന്നാണ് ഹൈക്കോടതി പരിശോധിച്ചു. ഈ വാദവേളയിൽ തന്നെ എസ്എൻഡിപിയുടെ കമ്പനി രജിസ്ട്രേഷൻ കാര്യങ്ങളും ഒപ്പം പൊന്തി വന്നു.