- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാഭ്യാസം വേണം; മറ്റൊരു ചോയ്സില്ലായിരുന്നുവെന്ന് ചില വിദ്യാർത്ഥിനികൾ; ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്ന് ഒരു വിഭാഗം; ശിരോവസ്ത്ര വിലക്കിൽ പ്രതികരണങ്ങൾ ഇങ്ങനെ
ഉഡുപ്പി: ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാൻ തുടങ്ങിയതോടെ ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരു വിഭാഗം മുസ്ലിം വിദ്യാർത്ഥിനികൾ. അതേസമയം ഹിജാബില്ലാതെ ക്ലാസിൽ വരാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ചില വിദ്യാർത്ഥിനികൾ സ്‌കൂളുകളിൽ വരാതെയുമിരുന്നു.
ഹിജാബില്ലാതെ കോളേജ് ക്ലാസ് മുറിയിൽ ഇരുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് സന കൗസർ എന്ന വിദ്യാർത്ഥിനി. ഉഡുപ്പിയിലെ ഗവ എംജിഎം കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് സന.
''ഹിജാബ് അഴിക്കാതെ ക്ലാസിൽ പ്രവേശിക്കാൻ പറ്റില്ലെന്നതിനാലാണ് ഹിജാബ് മാറ്റിയത്. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. അതിനാൽ അവസാന ബെഞ്ചിലാണ് ഇരുന്നത്. ഇപ്പോൾ കുഴപ്പമില്ല. എന്നെ സംബന്ധിച്ച് മറ്റൊരു ചോയ്‌സില്ലായിരുന്നു. എനിക്ക് ക്ലാസ് വേണമെന്നുണ്ടെങ്കിൽ ഹിജാബ് ധരിക്കാതെ ഇരിക്കണം,'' സന എൻഡിടിവിയോട് പറഞ്ഞു.
നേരത്തെ ഹിജാബ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ സമയത്തും ഹിജാബില്ലാതെ സനയ്ക്ക് ക്ലാസിൽ വരേണ്ടി വന്നിരുന്നു. അന്ന് ഹിജാബില്ലാതെ വന്നപ്പോഴുള്ള സഹപാഠികളുടെ പ്രതികരണത്തെക്കുറിച്ചും സന പറഞ്ഞു. ''നിന്നെ കാണാൻ ഇപ്പോൾ നന്നായിട്ടുണ്ട്. ഞങ്ങളിലൊരാളായി എന്നാണ് എന്റെ സഹപാഠി പറഞ്ഞത്. ഞാനതിനോട് പ്രതികരിച്ചില്ല. പക്ഷെ രണ്ട് ദിവസത്തിന് ശേഷം ഞാൻ സ്ഥലം മാറിയിരുന്നു,'' സന ചിരിച്ചു കൊണ്ട് പറഞ്ഞു
ക്ലാസ് റൂമുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിധി അനുസരിച്ച് കൊണ്ട് തുറന്നു പ്രവർത്തിച്ചത്.
ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുന്നു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് അവർ ഹിജാബ് അഴിക്കണം എന്നാണ് ഇപ്പോൾ അദ്ധ്യാപകർ ആവശ്യപ്പെടുന്നത്.
ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാർത്ഥിനികൾ ക്ലാസുകളിലെത്തിയപ്പോൾ ചിലർ ക്ലാസുകളിൽ ഹാജരായില്ല. ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാർത്ഥികളുടെ നിലപാട്. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഉഡുപ്പി ഗവ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെത്തിയില്ല.




