ആലപ്പുഴ: അമ്മ അകാലത്തിൽ പൊലിഞ്ഞതോടെ പെൺമക്കളെ പോറ്റാൻ അച്ഛൻ വിദേശത്തുപോയി. മടങ്ങിയെത്തുന്നത് മക്കളുടെ ചേതനയറ്റ ശരീരം കാണാൻ. നടരാജന് കാണാൻ ഇനി പാറിപറന്നു നടന്നിരുന്ന തന്റെ പെൺമക്കളില്ല. ഇന്നലെ കരുവാറ്റയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് സഹോദരിമാർ മരിച്ച സംഭവത്തിൽ ഒരു നാടുമുഴുവൻ സങ്കടകടലിലായി. കരുവാറ്റ വഴിയമ്പലം പൂർണ്ണിമ നിവാസിൽ നടരാജന്റെ മക്കളായ പൂർണ്ണിമ (22), ആർദ്ര (15) എന്നിവരാണ് അമിതവേഗത്തിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് സമീപമായിരുന്നു അപകടം. ആർദ്ര നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ്.

ഒന്നരവർഷം മുമ്പ് അമ്മ അർബുദ ബാധയെയതുടർന്ന് മരിക്കുമ്പോൾ നടരാജന്റെ മനസിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. പെൺമക്കളെ നല്ലനിലയിൽ വളർത്തുക. അവരുടെ ഭാവി ശോഭനമാക്കുക. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റാരും നോക്കാനില്ലാഞ്ഞിട്ടും രണ്ടു പെൺമക്കളെയും വീട്ടിൽ തനിച്ചാക്കി നടരാജൻ വിദേശത്തേക്ക് പോയത്. ഇക്കുറി വരുമ്പോൾ പൂർണിമയെ അവൾ ഇഷ്ടപ്പെട്ട ആളെകൊണ്ട് വിവാഹം കഴിപ്പിച്ച് വിടണമെന്ന മോഹമായിരുന്നു നടരാജന്റെത്. ഇതിനായി പൂർണിമയും തന്റെ ഇഷ്ടതോഴന്റെ വരവിനായി കാത്തുകഴിയുകയായിരുന്നു.

അച്ഛൻ ഇക്കുറി വരുമ്പോൾ വിവാഹം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പൂർണിമ. ചെറുപ്പത്തിലെ കണ്ടിഷ്ടപ്പെട്ട തോഴനെ സ്വപ്നം കണ്ടുകഴിയുന്നതിനിടയിലാണ് ആ വലിയ ദുരന്തം പൂർണിമയെ തേടിയെത്തിയത്. ദുരന്തം ഫൊർച്യൂണർ കാറായെത്തിയപ്പോൾ പൊലിഞ്ഞത് രണ്ടു ജീവനുകൾ. സദാസമയം ഒപ്പമുണ്ടാകാറുള്ള അനുജത്തി ആർദ്ര ഇന്നലെയും ചേച്ചിക്കൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാനുണ്ടായിരുന്നു. മരണം തേടിയെത്തിയപ്പോൾ ചേച്ചിക്കൊപ്പം അനുജത്തിയും വിടവാങ്ങി.

ചുണക്കുട്ടികളായ രണ്ടുപെൺകുട്ടികൾ. ആൺകുട്ടികളെക്കാൾ കേമികൾ. അല്ലലില്ലാതെ വളർന്നു. ബന്ധുവീടുകളുമായി വലിയ അടുപ്പമില്ലാത്തതിനാൽ കുട്ടികൾ ഹോട്ടലിൽനിന്നാണ് മിക്കപ്പോഴും ഭക്ഷണം വാങ്ങിയിരുന്നത്. വീട്ടിൽ രണ്ടുപെൺകുട്ടികൾ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് അപ്പൂപ്പൻ വന്നുപോകുമെന്നു മാത്രം. പതിവുപോലെ ഇന്നലെയും പെൺകുട്ടികൾ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങി. ഇതാണ് അവസാന യാത്രയായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഞായറാഴ്ച സംസ്‌ക്കരിക്കും. പിതാവ് നടരാജൻ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ജയ.