കൊച്ചി: കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനാണ് ഇന്ന് അന്തരിച്ച അഡ്വ. എം കെ ദാമോദരൻ. ഇടതുപക്ഷം അധികാരത്തിൽ എത്തുന്ന വേളയിൽ വിവാദങ്ങളുടെ ഒരുവശത്ത് എം കെ ദാമോദരന്റെ പേരും മലയാളികൾ കേട്ടിട്ടുണ്ട്. ഇത് വിവാദമായ ലാവലിന് കേസ് മുതൽ ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് വരെയുള്ള കേസുകളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. സി.പി.എം രാഷ്ട്രീയത്തെ രണ്ട് ചേരിയിലാക്കിയ കേസാണ് ലാവലിൻ അഴിമതി കേസ്. പിണറായി വിജയന്റെ രാഷ്ട്രീയഭാവി കൂമ്പടഞ്ഞ് പോകുമെന്ന് കരുതിയ ഘട്ടത്തിലാണ് അദ്ദേഹത്തെ കേസിൽ നിന്നും രക്ഷിച്ചത് എം കെ ദാമോദരന്റെ മിടുക്ക്.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന എം കെ ദാമോദരൻ തലശ്ശേരിയിലെ ഇടത്തരം കർഷക കുടുംബത്തിലാണ് ജനിച്ചത്. തലശ്ശേരിക്കാരൻ കൂടിയായ പിണറായി വിജയന് തന്റെ കേസ് വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന മറ്റൊരു വക്കീൽ ഇല്ലായിരുന്നു. സിബിഐ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി കൊടുത്തതും അദ്ദേഹത്തിന്റെ മിടുക്കായിരുന്നു. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് വളർത്തിയ കേസ് അദ്ദേഹത്തിന്റെ വാദത്തോടൊണ് സിബിഐ കോടതിയിൽ ഒന്നുമല്ലാതായത്. പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ദാമോദരന്റെ വിയോഗവും ഉണ്ടായിരിക്കുന്നത്.

പിണറായി വിജയന്റെ വിശ്വസ്തനായി നിന്ന എം കെ ദാമോദരൻ വി എസ് അച്യുതാനന്ദന്റെ കടുത്ത എതിർപ്പിനും ഇടയാക്കിയ വ്യക്തിയായിരുന്നു. ഐസ്‌ക്രീം പാർലർ കേസിലെ ഇടപെടലും പിണറായി വിജയനോടുള്ള അടുപ്പവും തന്നെയായിരുന്നു അദ്ദേഹത്തെ വി എസ് അച്യുതാനന്ദന് എതിരാക്കി മാറ്റിയത്. ഐസ്‌ക്രീം കേസിൽ എം കെ ദാമോദരന്റെ ഇടപെടലിനെ സംശത്തോടെയാണ് വി എസ് കണ്ടത്. എന്നാൽ, താൻ മുഖ്യമന്ത്രി ആയതോടെ എം കെ ദാമോദരനെ പിണറായി വൈവിട്ടില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനമാണ് അദ്ദേഹത്തിന് പിണറായി വെച്ചു നീട്ടിയത്. എന്നാൽ, ഈ പദവിയിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഇതിന് കാരണമാക്കിയത് അദ്ദേഹത്തിന്റെ കേസുകൾ തന്നെയായിരുന്നു സർക്കാറിനെതിരായ കേസുകളിൽ എം കെ ദാമോദരൻ ഹാജരായതാണ്. പ്രിൻസിപ്പൽ സെക്രട്ടറിക്കു സമാനമായ പദവിയിൽ നിയമോപദേഷ്ടാവായി നിയമിക്കപ്പെട്ട അദ്ദേഹം ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായിരുന്നു. സർക്കാർ കക്ഷിയായ കേസുകളിൽ

എതിർഭാഗത്തിനായി വാദിക്കുന്നയാൾ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സ്ഥാനം വഹിക്കുന്നതിലെ വൈരുദ്ധ്യമാണ് വിവാദങ്ങളിലേക്ക് നയിച്ചത്. ഇതോടെ തൽസ്ഥാനം എം കെ ദാമോദരൻ താൻ ഏറ്റെടുത്തിരുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്. നേരത്തേ ഐസ്‌ക്രീം കേസ് അട്ടിമറി ആരോപിച്ച് ദാമോദരനെതിരെ ഉൾപ്പെടെ വി എസ്. അച്യുതാനന്ദൻ നൽകിയ കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാനം എതിർനിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നിൽ ദാമോദരന്റെ കരങ്ങളാണെന്നും ആരോപണം ഉയരുന്നിരുന്നു.

കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയപ്രവർത്തനരംഗത്ത് സജീവമായതോടെയാണ് നിയമപഠനത്തിലേക്ക് തിരിയുന്നത്. എറണാകുളം ലോ കോളേജിലെ പഠനത്തിന് ശേഷം 1964-ൽ അദ്ദേഹം അഭിഭാഷകനായി എന്റോൾ ചെയ്തു. ഉത്തരകേരളത്തിലെ പ്രമുഖ ക്രിമിനിൽ അഭിഭാഷകനായ എ.വി.കെ നായരുടെ ജൂനിയറായിട്ടാണ് അദ്ദേഹം അഭിഭാഷകവൃത്തിയിൽ സജീവമാക്കുന്നത്. തലശ്ശേരി കോടതിയായിരുന്നു തുടക്കകാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം.

പിന്നീട് എ.വി.കെ നായരുടെ നിർദ്ദേശപ്രകാരം പ്രമുഖ സിവിൽ അഭിഭാഷകനായ കെ.എം.നമ്പൂതിരിപ്പാടിനോടൊപ്പവും അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു.ഒരേസമയം ക്രിമിനൽ-സിവിൽ മേഖലകളിൽ പരിശീലനം നേടുവാൻ ഇത് ദാമോദരനെ സഹായിച്ചു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം സ്വന്തം നിലയിൽ കേസുകളേറ്റെടുക്കാൻ ആരംഭിച്ചു. അപ്പോഴും എ.വി.കെ നായരുടേയും കെ.എം.നമ്പൂതിരിപ്പാടിന്റേയുമൊപ്പമുള്ള പ്രവർത്തനം തുടർന്നു.

കാസർഗോഡ് മുതൽ കോഴിക്കോട് വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കേസുകൾ ഈ കാലഘട്ടത്തിൽ അദ്ദേഹം കൈകാര്യം ചെയ്തു. 1964 മുതൽ 1977 വരെയുള്ള പ്രവർത്തനത്തിനിടെ ഉത്തരമലബാറിലെ ഏറ്റവും പേരെടുത്ത അഭിഭാഷകരിലൊരാളായി അദ്ദേഹം മാറി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് കാര്യങ്ങൾ മാറിമാറിഞ്ഞു. ദാമോദരനെ അറസ്റ്റ് ചെയ്ത പൊലീസ് അദ്ദേഹത്തെ എട്ടു മാസത്തോളം അദ്ദേഹം ജയിലിലിട്ടു. ഇതിന് ശേഷം അദ്ദേഹം അഭിഭാഷക ജോലിയിൽ സജീവമായി തുടരുകയായിരുന്നു.

1996 മുതൽ 2001 വരെയുള്ള നായനാർ സർക്കാരിന്റെ കാലത്താണ് അഡ്വക്കറ്റ് ജനറലായിരുന്നു എം കെ ദാമോദരൻ. അടിയന്തരാവസ്ഥ കാലത്ത് എട്ടുമാസത്തോളം ജയിലിലായിരുന്നു. എഴുപതുകളിൽ നക്സലറ്റുകൾക്ക് വേണ്ടി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. എസ്എൻസി ലാവ്ലിൻ കേസിൽ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു. കേരളം കണ്ട ഏറ്റവും പ്രഗൽഭ അഭിഭാഷകരിലൊരാളായി വിലയിരുത്തപ്പെടുന്ന എം.കെ.ദാമോദരൻ ലാവ്ലിൻ, ഐസ്‌ക്രീം പാർലർ, കെ.എം.മാണിക്കെതിരായ വിജിലൻസ് കേസ്, സാന്റിയാഗോ മാർട്ടിനെതിരായ ലോട്ടറിക്കേസ് എന്നിവയിൽ പ്രതിഭാഗത്തിനായി ഹാജരായിരുന്നു. ഇടതു രാഷ്ട്രീയത്തിൽ കാറും കോളും ഉണ്ടാക്കിയ കേസുകളായിരുന്നു ഇവ.