കോട്ടയം: രണ്ടാഴ്ച മുൻപ് ജോലി തേടി ബാംഗ്ലൂർ പട്ടണത്തിലേക്ക് പോയ അജോമോന്റെ അപ്രതീക്ഷമായി എത്തിയ മരണ വാർത്തയിൽ ഞെട്ടി ഇടകടത്തി ഗ്രാമം. എല്ലായിപ്പോഴും തമാശകൾ പറയുന്ന കൂട്ടത്തിലൊരാൾ വിഷമിച്ചിരുന്നാൽ തന്റെ തമാശകൾകൊണ്ട് എല്ലാവരേയും ചിരിപ്പിക്കുന്ന പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം ബാംഗ്ലൂരിൽ നിന്നും കൊണ്ട് വരുന്ന കാത്തിരുപ്പിലാണ് അവർ. ചില്ലാനെ ഒരു ആവശ്യമുണ്ടല്ലോ എന്ന് പറഞ്ഞാൽ ഓടിയെത്തുന്ന അജോയുടെ മുഖം മനസ്സിൽ നിന്നും മായാത്ത സംഘടത്തിലാണ് ഇടകടത്തിക്കാർ.

രണ്ടാഴ്ച മുൻപാണ് ജോലി തേടി അജോ ബാംഗ്ലൂരിലേക്ക് പോയത്. അവിടെ വെച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അജോയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നതായാണ് ബാംഗ്ലൂർ ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമെന്നും സുഹൃത്തുക്കൾ പറയുന്നു. നാട്ടിൽ നിന്നും അജോ ഉൾപ്പടെ മൂന്ന് പേരാണ് ബാംഗ്ലൂരിലേക്ക് പോയത്. അവിടെ വെച്ച് വയറിന് വേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെതുടർന്ന് സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.

ഇടകടത്തിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള പാണപിലാവ് എന്ന സ്ഥലത്താണ് എല്ലാവരും സ്നേഹത്തോടെ ചില്ലാനെ എന്ന് വിളിക്കുന്ന അജോമോന്റെ വീട്. 23കാരനായ അജോമോൻ ബികോം ബിരുദധാരിയാണ്. ബികോം വിദ്യാഭ്യാസത്തിനുശേഷം ടാലി കോഴ്സ് കൂടി പഠിച്ചിരുന്നു അജോ. വീട്ടിൽ അച്ഛൻ ഔസേപ്പിനും അമ്മയ്ക്കും സഹോദരി അഞ്ചുവിനുമൊപ്പമായിരുന്നു അജോയുടെ താമസം. കൃഷിക്കാരനാണ് അജോയുടെ അച്ഛൻ. അനിയത്തി അഞ്ചു ബികോം വിദ്യാർത്ഥിനിയാണ്.

ഒരു മനുഷ്യനെ ആദ്യം കാണുമ്പോൾ തന്നെ അവരുമായി പെട്ടെന്ന് ഇഴികി ചേരുന്ന സ്വഭാവക്കാരനായിരുന്നു അജോക്കെന്ന് സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇടകടത്തിയിലെയും പാണപിലാവിലെയും ജനകീയനായിരുന്നു ചില്ലാൻ, സുഹൃത്തുക്കളുടെ സങ്കടത്തോടെയുള്ള വാക്കുകളാണിത്.

ഇന്ന് രാത്രി പത്ത് മണിയോട്കൂടി അജോയുടെ മൃതശരീരം നാട്ടിലെത്തും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇന്നലെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ ബംഗ്ലൂരിലേക്ക് പോയി. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പാണപിലാവ് ഇടവക പള്ളിയിലാണ് അജോയുടെ ശവസംസ്‌കാരം നടക്കുക.