കൊച്ചി: ഒടുവിൽ എല്ലാ പ്രാർത്ഥനകളും പ്രയത്‌നങ്ങളും വിഫലമായി. കരൾമാറ്റ ശസ്ത്രക്രിയക്കായി റെക്കോഡ് വേഗത്തിൽ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലേക്ക് എത്തിച്ചിട്ടും ഉപ്പള മണിമുണ്ടയിലെ ആസിയത്ത് നുസ്‌റ എന്ന ഇരുപതുകാരിയെ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ 15നാണ് പൊലീസ് സംവിധാനമുൾപ്പെടെ ഉണർന്ന് പ്രവർത്തിച്ച് വഴിയൊരുക്കിക്കൊടുത്ത് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക് നുസ്‌റയെ കൊണ്ടുവരാൻ ഒരുമനസ്സോടെ പ്രവർത്തിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായി ശസ്ത്രക്രിയ നടത്താൻ കഴിയാതെ വന്നതോടെ ഇന്ന് നുസ്‌റ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

ഡിസംബർ 15ന് മംഗളൂരു യൂണിറ്റി ആശുപത്രിയിൽ നിന്നും എറണാകുളം ലേക് ഷോർ ആശുപത്രിയിലേക്ക് എത്തിച്ച നുസ്‌റയ്ക്ക് രക്ത സമ്മർദ്ദം കുറഞ്ഞ് ആരോഗ്യ സ്ഥിതി മോശമായതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആസിയത്ത് നുസ്‌റയെ പത്ത് ദിവസം മുമ്പാണ് പനി ബാധിച്ചതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ നിന്നും അടിയന്തിര കരൾ മാറ്റ ശസ്ത്രക്രിയക്കായി എറണാകുളം ആശുപത്രിയിലെത്തിച്ചത്. ഉപ്പള മണിമുണ്ടയിലെ വ്യാപാരിയായ സുൽഫിക്കർ ഷരീഫ്- മൈമൂന ദമ്പതികളുടെ ഇളയ മകളാണ് നുസ്‌റ. മംഗളൂരു സെന്റ് അഗ്‌നെസ് കോളജിലെ ബി എസ് സി അവസാന വർഷ വിദ്യാർത്ഥിനിയായ നുസ്‌റയുടെ ജീവൻ രക്ഷപ്പെടാൻ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു ഒരു നാടും നുസ്‌റയുടെ സഹപാഠികളും അദ്ധ്യാപകരുമെല്ലാം.

ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചിട്ടും പനി ഭേദമാകാത്തതിനാലാണ് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവിടെ വച്ചാണ് കരളിനെ അസുഖം ബാധിച്ചതായി വ്യക്തമായത്. കരൾ മാറ്റി വെക്കലല്ലാതെ മറ്റു മാർഗമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയക്കുള്ള മാർഗങ്ങൾ തേടിയത്. ബംഗളൂരുവിലോ എറണാകുളത്തോ അടിയന്തിര ശസ്ത്രക്രിയ നടത്താൻ മംഗളൂരു ആശുപത്രിയിൽ നിന്നും നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് ലേക് ഷോർ ആശുപത്രിയെ തെരഞ്ഞെടുത്തത്.

എഞ്ചിനീയറിങ് ബിരുധദാരിയായ സഹോദരൻ ഷരീഫ് കരൾ നൽകാൻ തയ്യാറായി മുന്നോട്ടു വന്നു. എന്നാൽ പരിശോധനയിൽ ഷരീഫിന്റെ കരൾ പകുത്തുനൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടാണ് പിതാവ് സുൽഫിക്കർ കരൾ നൽകാൻ മുന്നോട്ടുവന്നത്.
പരിശോധനയിൽ കരൾ നൽകാൻ സാധിക്കുമെന്ന് അറിയിച്ചതോടെയാണ് നുസ്‌റയെ മംഗളൂരു ആശുപത്രിയിൽ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്.

കേരളം ഒന്നടങ്കം വഴി മാറിക്കൊടുക്കുകയും ആംബുലൻസിൽ ആറ് മണിക്കൂർ കൊണ്ട് മംഗളൂരുവിൽ നിന്ന് നുസ്റയെ എറണാകുളത്തെത്തിക്കുകയുമായിരുന്നു. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും നുസ്‌റയുടെ രക്ത സമ്മർദ്ദം കുറഞ്ഞതിനാൽ ഇത് ശരിയാകുന്നത് വരെ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

രക്ത സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ആരോഗ്യനില മോശമാവുകയും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം രാത്രിയോടെ ഉപ്പളയിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മരണവാർത്ത എത്തിയതോടെ നാട്ടിലാകെ സങ്കടമായി. ആംബുലൻസിൽ എറണാകുളത്ത് എത്തിക്കുന്ന ദൗത്യം വിജയിക്കണേ എന്ന് പ്രാർത്ഥിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും അഭ്യർത്ഥനയുമായി എത്തിയിരുന്നു. എ്‌നാൽ ഇന്ന് ഉച്ചയോടെ മരണവാർത്തയാണ് നാട്ടിലേക്ക് എത്തിയത്.