തിരുവനന്തപുരം: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നിശാഗന്ധിയിൽ നിറഞ്ഞ സദസോടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

ആരോഗ്യ രംഗം നിതാന്ത ജാഗ്രത പുലർത്തവേ നമ്മളിൽ ഒരംഗമായ ലിനി നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ജനങ്ങളെ സ്നേഹിക്കുന്ന നഴ്സായിരുന്നു ലിനി. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ലിനി ആത്മാർത്ഥ സേവനം ചെയ്തത്. എല്ലാ കാലവും ആരോഗ്യ മേഖല ലിനിയെ അനുസ്മരിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുന്നത്.

വലിയൊരു സമ്പത്താണ് ആരോഗ്യ മേഖലയ്ക്കുള്ളത്. നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ഫീൽഡ് വർക്കർമാർ എന്നിവർ സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ത്യാഗപൂർണമായ സേവനം ചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതിനായി പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതാണ്. ജീവനക്കാർ അവരുടെ സുരക്ഷിതത്വം സ്വയം ഉറപ്പ് വരുത്തണം. കാലാവസ്ഥാ വ്യതിയാനം കാരണം പലതരം പകർച്ചവ്യാധികളാണ് വന്നുകൊണ്ടിരിക്കുന്നത്. നിപ്പ വൈറസിനെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാനായത് വലിയ നേട്ടം തന്നെയാണ്. ഇൻകുബേഷൻ പീരിയിഡ് കഴിഞ്ഞാൽ മാത്രമേ നിപ്പ ശമിച്ചുവെന്ന് പറയാൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ലിനി ഏതൊരാളേയും വിസ്മയിപ്പിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ലിനി തന്റെ അവസാന കത്തിലൂടെ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമ്മളെ ബോധ്യപ്പെടുത്തി. ഏല്ലാ രാജ്യങ്ങളിലും മലയാളി നഴ്സുമാരുണ്ട് എന്നത് അവരുടെ പ്രവർത്തന മികവിന്റെ അംഗീകരമാണ്. മലയാളി നഴ്സുമാർക്ക് മാതൃകയാണ് ലിനിയുടെ ആത്മാർത്ഥ സേവനം. ലണ്ടനിൽ നിന്നും സഹായം വാഗ്ദാനം ചെയ്തപ്പോൾ ലിനിയുടെ കുടുംബം അത് വേണ്ടന്ന് വച്ച് ഞങ്ങളുടെ സർക്കാർ ഞങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. ആരോഗ്യ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിനെ അഭിനന്ദിക്കുന്നതായും ഡോ. തോമസ് ഐസക് പറഞ്ഞു.

എല്ലാവർക്കും സ്വീകരിക്കാൻ കഴിയുന്ന മാതൃകയാണ് ലിനിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തന്റെ ജോലിയോട് ആത്മാർത്ഥത കാണിച്ച് മാതൃക കാട്ടി. പിഞ്ച് കുഞ്ഞിന് പാൽ നൽകിയാണ് ലിനി ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നെ ആ രണ്ട് കുട്ടികൾക്കും അമ്മയെ കാണാൻ കഴിഞ്ഞില്ല. രോഗം പോലും നോക്കാതെയാണ് രോഗിയെ ശുശ്രൂക്ഷിച്ചത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സേവനത്തിന് അനുസൃതമായ നിലപാട് സർക്കാർ സ്വീകരിക്കുന്നതാണ്. നിപ്പയെ തുടക്കത്തിൽ തന്നെ കണ്ടത്തി പ്രതിരോധിച്ചത് ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നഴ്സിങ് രജിസ്റ്റാർ വത്സ കെ പണിക്കർ, മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. കെ. ശ്രീകുമാരി, സ്പെഷ്യൽ ഓഫീസർ ഡോ. അജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.