അടിമാലി : അടിമാലി സ്വദേശിയായ മലമുണ്ടോൽ തങ്കപ്പൻ ഇനി ഓർമ്മച്ചിത്രം മാത്രം. കാക്കിയെ നിയമം കൊണ്ട് നേരിട്ട് നീതി വെട്ടിപിടിച്ച പോരാളിയാണ് കാലയവനികക്കുള്ളിൽ മറയുന്നത്. നിയമത്തെ എന്ന പോലെ തങ്കപ്പൻ മരണത്തെയും തോൽപ്പിച്ച് തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകിയാണ് തങ്കപ്പൻ യാത്രയായത്.

പൊലീസിനെ ജനം ഭയപ്പെട്ടിരുന്നവരുടെ കാലത്താണ് നിയമപാലകരുടെ ഭാഗത്തുനിന്നുായ അനീതിയെ പൊരുതി തോൽപ്പിച്ച തങ്കപ്പൻ കാക്കിയിട്ടവരുടെ പേടി സ്വപ്‌നമായി മാറിയത്.

പൊലീസിന്റെ അമിതാധികാരവും അതിക്രൂരമായ മർദ്ദനങ്ങളും നിറഞ്ഞ് നിന്നിരുന്ന കാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ അന്യായങ്ങൾക്കും അഴിമതിക്കുമെതിരെ സധൈര്യം നിയമയുദ്ധം നടത്തിയായിരുന്ന തങ്കപ്പൻ ജനശ്രദ്ധയാകർഷിച്ചു. നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനീതിക്കെതിരെ പൊരുതാൻ തുനിഞ്ഞ തങ്കപ്പൻ അധികാരികളുടെ നോട്ടപ്പുള്ളിയായി.

ഇല്ലാത്ത കേസുകൾ കെട്ടിച്ചമച്ച് ലോക്കപ്പിലിട്ട് അതിക്രൂരമായി മർദ്ദിച്ച് തങ്കപ്പനെ പിന്തിരിപ്പിക്കുവാൻ പൊലീസ് ശ്രമിച്ചിട്ടുണ്ട്. തന്നെ മൃഗീയമായി പീഡിപ്പിച്ചിട്ടും പൊലീസ് ശത്രുവായി പ്രഖ്യാപിച്ചിട്ടും ഭയരഹിതനായി തങ്കപ്പൻ മുമ്പോട്ട് നീങ്ങി. നിയമപാലകർക്കെതിരെ നടത്തിയ നിയമ യുദ്ധങ്ങളിൽ നാല് എസ്‌ഐമാരടക്കം 12 പേർ ശിക്ഷിക്കപ്പെട്ടിടു്.കോടതി വിധിയെ ഭയന്ന് ഒരു പൊലീസ്‌കാരൻ ആത്മഹത്യചെയ്തു.

ഏഴാം ക്ലാസ്സുവരെ മാത്രം പഠിച്ച തങ്കപ്പൻ നിയമ പുസ്തകങ്ങളുടെ മലയാള പതിപ്പുകളിൽ നിന്നും സ്വയത്തമാക്കിയ നിയമബോധം കൊണ്ട് ആണ് നിയമപാലകരെ വെള്ളം കുടിപ്പിച്ചത്. സ്വന്തം കേസുകൾ എല്ലാം തനിയെ വാദിച്ച ചരിത്രവും തങ്കപ്പനുണ്ട്.

തങ്കപ്പൻ ഇടപെട്ടിട്ടുള്ള കേസുകൾ അനവധിയാണ്. വൈദ്യുതി ബോർഡിന്റെ ചെമ്പ് കമ്പി മോഷണം പോയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ച സിഐക്കെതിരെ തങ്കപ്പൻ നടത്തിയ ഇടപെടലുകൾ അക്കാലത്ത് വലിയ വാർത്തയായിരുന്നു. കൃഷിയും കേസുമായി ബന്ധപ്പെട്ടതാണ് തങ്കപ്പന്റെ ജീവിതം.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതായിരുന്നു തങ്കപ്പന്റെ കുടുംബം. ബേബി ഭാര്യയും ഷാജി,വിനോദ് എന്നിവർ മക്കളുമാണ്. തങ്കപ്പന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. നിയമം പരിരക്ഷിക്കേണ്ടവർ നിയമം ലംഘിച്ചപ്പോൾ നിയമം പഠിച്ച് പോരാടിയ തങ്കപ്പൻ ഓർമ്മയാകുമ്പോൾ അവസാനിക്കുന്നത് കുടിയേറ്റകാല ചരിത്രത്തിന്റെ ഒരേടുകൂടിയാണ്.