കൊച്ചി: മനസിൻ മടിയിലെ മാന്തളിരിൽ.. മയങ്ങൂ മണിക്കുരുന്നേ.. പിതാവ് ജോൺസൺ മാഷ് ഈണം നൽകി ഈ താരാട്ട് പാട്ട് ഷാൻ ജോൺസൺ ഏറെ ഇഷ്ടപ്പെട്ടതായിരുന്നു. ഏതൊരു കഠിനഹൃദയനായ മനുഷ്യനെയും തിരികെ ബാല്യത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന മാന്ത്രിക ശക്തി ഈ ഗാനത്തിന്റെ ഈണത്തിനുണ്ടായിരുന്നു എന്ന് മുൻപ് അഭിമുഖങ്ങളിലും ഷാൻ ജോൺസൺ പറഞ്ഞിരുന്നു. അച്ഛന്റെ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഈ ഗാനം അകാലത്തിൽ മരണമടഞ്ഞ സഹോദരൻ റെൻ ജോൺസന്റെ ഓർമയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നു ഷാൻ. സ്വന്തം ശബ്ദത്തിൽ ലപിച്ച് പഴയകാല കുടുംബചിത്രങ്ങളുമെല്ലാം ചേർത്തുവച്ച് ഒരു വീഡിയോ തയ്യാറാക്കി ഷാൻ. യുട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു പ്രിയ സഹോദരനുള്ള ഈ ശ്രദ്ധാഞ്ജലി.

ജോൺസൺ മാസ്റ്ററിന്റെ വിയോഗം മലയാള സംഗീതത്തിന് നികത്താവാനാത്ത വിടവായി അവശേഷിക്കുന്ന വേളയിലായിരുന്നു ഷാൻ ജോൺസണും അകാലത്തിൽ വിടവാങ്ങിയിരിക്കുന്നത്. പിതാവിന്റെ പാതയിൽ സംഗീത രംഗത്ത് ചുവടുറപ്പിക്കാൻ വേണ്ടി തീവ്രശ്രമത്തിലായിരുന്നു അവർ. ഇതിനിടെയിലാണ് അപ്രതീക്ഷിത വിയോഗം അവരെ തേടിയെത്തുന്നത്. ചെന്നൈയിലെ ഫ്‌ലാറ്റിൽ ഒരു പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു വന്ന് ഉറങ്ങാൻ കിടന്ന ഷാൻ പിന്നെ ഉണർന്നില്ല. ശാരീരിക ആസ്വാസ്ത്യം മൂലം മരണപ്പെടുകയായിരുന്നു എന്നാമ് പുറത്തുവരുന്ന വിവരങ്ങൾ.

ഏറെ തിരിച്ചടികേൾ നേരിടേണ്ടി വന്ന ജീവിതത്തിൽ നിന്നും തിരികെ കയറാനുള്ള ശ്രമത്തിലായിരുന്നു ഷാൻ. പിതാവിന്റെയും സഹോദരന്റെയും മരണം അവരെ ഏറെ ദുഃഖിപ്പിച്ചിരുന്നു. ഇതിനിടെ ജീവിതത്തിലും ചില താളപ്പിഴകൾ സംഭവിച്ചു. ആദ്യവിവാഹം ഡിവേഴിസിൽ കലാശിച്ച ശേഷം മനസിനെ പാകപ്പെടുത്തി വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നതിന് ഇടെയാണ് ഷാൻ മരണപ്പെട്ടുന്നതും. വിവാഹത്തിന്റെ കാര്യത്തിലും സംഗീത ലോകത്ത് സജീവമാകുന്നതിലും അവർ ഏറെ സന്തോഷവതിയായിരുന്നു എന്നാണ് സഹപ്രവർത്തകരും വ്യക്തമാക്കുന്ന കാര്യം. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ഷാനിന്റെ വിയോഗം മലയാളം സംഗീത ലോകത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

അടുപ്പമുള്ളവർക്കാർക്കും ഷാനിന്റെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ല. ജോൺസൺ മാഷിന്റെ കുടുംബവുമായും ഷാനുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ഗായകൻ ജി വേണുഗോപാലിന്. അടുത്ത ദിവസം തിരുവനന്തപുരത്തെ വസതിയിലേക്ക് വരാമെന്ന് ഷാൻ പറഞ്ഞിരുന്നു എന്നാണ് വേണുഗോപാൽ പറയുന്നത്. കുട്ടിക്കാലം മുതൽക്കേ ഷാനിനെ വേണുഗോപാലിന് പരിചയമുണ്ടായിരുന്നു. നാളെ എത്തുമെന്ന് അറിയിച്ചതിന് അനുസരിച്ച് ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു താനെന്നുമാണ് വേണുഗോപാൽ പറയുന്നത്. എപ്പോഴാണ് അവളെത്തുക എന്നറിയാനായി രാവിലെ മുതൽ ഫോണിൽ വിളിക്കുകയായിരുന്നു. വിളിച്ചപ്പോഴെല്ലാം ലൈൻ ബിസിയായിരുന്നു. ചിലപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കാമെന്നും വേണുഗോപാൽ പറയുന്നു.

വിവാഹം കഴിക്കാൻ പോകുന്ന പയ്യനും വിരുന്നിനെത്തുമ്പോൾ ഒപ്പമുണ്ടാകുമെന്ന് ഷാൻ പറഞ്ഞിരുന്നതായി വേണുഗോപാൽ പറയുന്നു. വിവാഹം ചെയ്യാൻ പോകുന്ന ആളെ സംഗീതലോകത്തെ മറ്റു ചിലർക്കു കൂടി ഷാൻ പരിചയപ്പെടുത്തിയിരുന്നു. ഇങ്ങനെ ദാമ്പത്യ ജീവിതലേക്ക് ചുവടുവെക്കുന്നതിന് ഇടെയാണ് അവരുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാകുന്നതും. എപ്പോഴും പ്രസരിപ്പിടെ പെരുമാറുന്ന വ്യക്തിത്വമായിരുന്നു ഷാനിന്റേത് എന്നാണ് അടുപ്പമുള്ളവരും പറയുന്നത്. ചെന്നൈയിൽ ഒരു ഷോപ്പിങ് മാളിലെ എച്ച് ആർ മാനേജറായാണ് ജോലി നോക്കിയിരുന്നത്. എന്നാൽ, സംഗീതത്തോടുള്ള താൽപ്പര്യത്താൽ ജോലി ഉപേക്ഷിച്ച് സജീവമാകുന്നതിനെ കുറിച്ച് അവർ ചിന്തിച്ചു വിരികയായിരുന്നു.

സംഗീത സംവിധാനത്തിലാണ് പിതാവ് ജോൺസൺ മാഷിന് താൽപ്പര്യമെങ്കിൽ ഷാൻ ജോൺസന്റെ താൽപ്പര്യം എല്ലാം ഒരുമിച്ച് കൊണ്ടുപോകാനായിന്നു. ഗായികയായും സംഗീത സംവിധായികയായും അവർ സന്തോഷം കണ്ടെത്തി. ഷാനും മറ്റു മൂന്നു സുഹൃത്തുക്കളും ചേർന്നാണ് ദി സൗണ്ട് ബൾബ് എന്ന ബാൻഡ് ആരംഭിക്കുന്നത്. പാട്ടുകളുടെ യഥാർഥ ഭാവം നഷ്ടപ്പെടാതെ എന്നാൽ വ്യത്യസ്തമായി അവതരിപ്പിക്കുക എന്നതാണ് സൗണ്ട് ബൾബിന്റെ ലക്ഷ്യം.

അച്ഛൻ സംഗീതം പകർന്ന നാലുവരിയിലൂന്നിയാണ് ഞാൻ തുടങ്ങിയതെന്ന് അവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു ചാനൽ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്. കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി...'രാജഹംസമേ...'തുടങ്ങിയ ഗാനങ്ങളായിരുന്നു ഷാനിന് ഏറെ പ്രിയപ്പെട്ടത്. പിതാവ് ബാക്കിവച്ച ഈണങ്ങൾ കോർത്തിണക്കാനുള്ള ശ്രമത്തിനിടെയാണ് ഷാൻ ജോൺസൺ വിടവാങ്ങിയിരിക്കുന്നത്. ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ തൃശ്ശൂരിൽ എത്തിക്കും.