ന്യൂഡൽഹി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാർട്ടിയുമായി ജഡ്ജി ഹണി എം. വർഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിനീത് ശരൺ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സ്റ്റേ ചെയ്തത്.

സംസ്ഥാന സർക്കാർ, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു, സിപിഎം പ്രവർത്തകരായ നാല് പ്രതികൾ എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ ഉൾപ്പെട്ടത്. ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്ന് ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിരുന്നു.

അതിനാൽ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ തനിക്ക് നീതിപൂർണ്ണമായ നിലപാട് ജഡ്ജി ഹണി എം വർഗീസിൽ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്. ഈ ആരോപണം ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ആരോപിക്കപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റുകൾ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷക ലിസ് മാത്യുവും കോടതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമർശം തികച്ചും അനാവശ്യമാണെന്നും ഇരുവരും വാദിച്ചു. ആറാഴ്ചയ്ക്ക് ശേഷം ഹണി എം. വർഗീസിന്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി കൂടിയാണ് ഹണി എം വർഗീസ്.