- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ആസ്ഥാന മന്ദിരം വിവാദം: വനിതാ അംഗങ്ങളെ പരിഗണിക്കാതിരുന്നിട്ടില്ലെന്ന് ഹണി റോസ്; പ്രതികരണം പുരുഷ താരങ്ങൾ ഇരിക്കെ വനിതാ താരങ്ങൾ വേദിയിൽ നിൽക്കുന്ന ഫോട്ടോ വിവാദമായപ്പോൾ ; തിരക്കുകളാൽ സ്വയം മാറിനിന്നതാണെന്നും ഹണി
കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വനിതാ അംഗങ്ങൾക്കു പരിഗണന നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിച്ച് 'അമ്മ' എക്‌സിക്യൂട്ടിവ് അംഗം ഹണി റോസ്. ഉദ്ഘാടന വേളയിൽ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണൻകുട്ടിയും നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മലയാളസിനിമയിലെ ആൺമേൽക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി എക്‌സിക്യൂട്ടീവ് അംഗം തന്നെ രംഗത്ത് വന്നത്.പ്രമുഖ ഓൺലൈൻ മാധ്യമത്തോടായിരുന്നു ഹണിറോസിന്റെ പ്രതികരണം.
'ഈ പറയുന്ന വിവാദ കുറിപ്പ് ഞാൻ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാൻ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിർത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു കമ്മറ്റി മെമ്പേർസ് പറഞ്ഞതാണ്.' ഹണി റോസ് പറയുന്നു.
'എക്‌സിക്യൂട്ടിവ് മെമ്പർ എന്ന നിലയിൽ ഞങ്ങൾക്ക് ചെയ്യാൻ അവിടെ ചില ജോലികൾ ഉണ്ടായിരുന്നു. എല്ലാ കമ്മറ്റി മെമ്പേഴ്‌സിനും അവരുടേതായ ജോലികൾ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും അതിനിടയിൽ ഇരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചില കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങൾ ഇരിക്കുകയും ചെയ്തു. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്‌സും അവിടെ നിൽപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം ഇത് കഴിഞ്ഞു ഉണ്ടാകും എന്ന് കരുതിയല്ലല്ലോ ഞങ്ങൾ അവിടെ നിന്നത്. സ്ത്രീകൾ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്.'ഹണി റോസ് വ്യക്തമാക്കി.
ഈ വിവാദം തികച്ചും അനാവശ്യമാണെന്നും, ഉദ്ഘാടനച്ചടങ്ങുകൾക്കിടയിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിൽ ആകസ്മികമായി ആരോ പകർത്തിയ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്നും ഹണി റോസ് പ്രതികരിച്ചു.