ന്യൂഡൽഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരൻ അഭിഷേക് വർമയ്ക്കും ആയുധക്കടത്തുകാർക്കും ബിജെപി എംപി. വരുൺഗാന്ധി പ്രതിരോധരഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്ന് ആരോപണത്തിന് പിന്നിൽ ഉത്തർപ്രദേശ് മുൻനിർത്തിയുള്ള രാഷ്ട്രയ ആരോപണങ്ങളെന്ന് സൂചന. ഹണിട്രാപ്പിൽ കുടുങ്ങിയെന്നു സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നുമുള്ള ആരോപണവുമായി മുൻ ആം ആദ്മി നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ തന്നെയാണെന്നതാണ് ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാകുന്നത്.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുന്നുവരിൽ മുമ്പനാണ് വരുൺ ഗാന്ധി. എന്നാൽ, ഗാന്ധി കുടുംബത്തിലെ അംഗമായ വരുൺ ഗാന്ധിയോട് പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന് എതിർപ്പുന്നുണ്ട്. ഇത്തരത്തിൽ വരുൺ ഗാന്ധിയോട് എതിർപ്പുള്ളവർ തന്നെയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ഇവർക്കൊപ്പം ഇടക്കാലം കൊണ്ട് വാർത്തകളിൽ നിന്നും അകന്നു നിന്നിരുന്ന പ്രശാന്ത് ഭൂഷണും, യോഗേന്ദ്രയാദവും ചേർന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യോഗേന്ദ്ര യാദവ് അടക്കമുള്ളവർക്ക് സ്വാധീനമുള്ള മേഖലയാണ് ഉത്തർപ്രദേശ്. ഇവിടെ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക പിന്നിലെന്നാണ് സൂചന.

സ്ത്രീകളെ ഉപയോഗിച്ച് കുടുക്കിൽപ്പെടുത്തിയാണ് വരുൺ ഗാന്ധിയിൽ നിന്നും വിവരങ്ങൾ ചോർത്തിയതെന്നാണ് ആരോപണം. ഇക്കാര്യം വെളിപ്പെടുത്തി ന്യൂയോർക്കിലുള്ള അഭിഭാഷകനായ എഡ്മണ്ട്‌സ് അലെൻ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം കത്തെഴുതിയതായാണ് ആരോപണം. ഇടനിലക്കാരൻ വർമയുടെ പങ്കാളിയായിരുന്നു അലെൻ. പ്രതിരോധകാര്യങ്ങൾ ചർച്ചചെയ്യുന്ന ഡിഫൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമാണ് വരുൺ. എന്നാൽ, ഇത്തരം യോഗങ്ങളിൽ പോലും സുപ്രധാന പ്രതിരോധ രഹസ്യങ്ങൾ എംപിമാരെ അറിയിക്കാറില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഒരു എംപി സുപ്രധാന പ്രതിരോധ രഹസ്യം ചോർത്തിയെന്ന് പറയുന്നതെന്നാണ് ഉയരുന്ന ചോദ്യം.

അതുകൊണ്ട് തന്നെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും വരുൺ ഗാന്ധി നിഷേധിച്ചു. എഡ്മണ്ട്‌സ് അലെൻ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം എഴുതിയ കത്തും പുറത്തുവിട്ടു. ആരോപണം നിഷേധിച്ച വരുൺ, 2004ൽ പൊതുപ്രവർത്തനത്തിനിറങ്ങിയതുമുതൽ തനിക്ക് വർമയുമായി ബന്ധമില്ലെന്നുപറഞ്ഞു. ഭൂഷണും യാദവിനുമെതിരെ മാനനഷ്ടക്കേസുകൊടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. വർമയുടെ പങ്കാളിയായിരുന്ന അലെൻ 2012ൽ അദ്ദേഹവുമായി പിരിഞ്ഞു. നാവികസേനയുടെ സുപ്രധാനരേഖകൾ ചോർത്തിയ നേവൽ വാർറൂം കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ് വർമ.

വരുണുമായി ബന്ധപ്പെട്ട വിവരങ്ങളടക്കമുള്ള വിശദാംശങ്ങളുമായാണ് പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സിബിഐ., ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്ക് അലെൻ കത്തെഴുതിയിരിക്കുന്നത്. അഴിമതിക്കറ പുരണ്ടിട്ടും തെയ്ൽസ് കമ്പനിയെ ബിജെപി. സർക്കാർ എന്തുകൊണ്ടാണ് കരിമ്പട്ടികയിൽപ്പെടുത്താത്തതെന്ന് ഭൂഷൺ ചോദിച്ചു. 'സ്‌കോർപ്പീൻ മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്ന കമ്പനിയാണ് തെയ്ൽസ്. ഈ കമ്പനിയെ ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏറ്റെടുത്തു. ദസോൾട്ടിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ അടുത്തിടെ കരാറായിരുന്നു. തെയ്ൽസിനെതിരെ എടുക്കുന്ന ഏതുനടപടിയും റഫാൽ ഇടപാടിനെ ബാധിക്കും. 126 വിമാനങ്ങൾ വാങ്ങുമെന്ന് പറഞ്ഞിരുന്ന സ്ഥാനത്താണ് ഇപ്പോൾ 36 എണ്ണം ഓരോന്നിനും ഇരട്ടിവിലകൊടുത്തു വാങ്ങുന്നത്. ഈ ഇടപാടിൽ എന്തോ കള്ളത്തരം മണക്കുന്നില്ലേ'യെന്ന് ഭൂഷൺ ചോദിച്ചു.

എന്നാൽ, അഭിഷേകിനെ നേരത്തേ അറിയാമെങ്കിലും ആരോപണങ്ങൾ വാസ്തവമല്ലെന്ന് വരുൺ പറഞ്ഞു. 2002ൽ ലണ്ടനിൽവച്ചാണ് അഭിഷേകിനെ കണ്ടത്. അന്ന് താൻ പൊതുരംഗത്ത് ഇല്ലായിരുന്നുവെന്നും വരുൺ പ്രതികരിച്ചു. എന്തായാലും വരുൺ ഗാന്ധിക്കെതിരെ ഉയർന്ന ആരോപണം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ വീണ്ടും ചൂടുപിടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.