കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഉൾപ്പെട്ടിരുന്ന നേതാവ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്നു. സരള മുർമുവാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഹബിപുർ മണ്ഡലത്തിൽ ആദ്യം ഇവരെയായിരുന്നു സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് തൃണമൂൽ എംഎൽഎമാരായ സൊനാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രവീന്ദ്രനാഥ് ഭട്ടചാര്യ, ജാതു ലഹ്രി എന്നീ എംഎൽഎമാരും ഇന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ആരോഗ്യ കാരണങ്ങളെ തുടർന്നാണ് സരള മുർമുവിനെ മാറ്റുന്നതെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം. ഇവർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരെ നീക്കം ചെയ്തിരുന്നു. പകരം പ്രദീപ് ബാസ്‌കിയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം തന്നെ സരള മുർമു ബിജെപി വേദിയിലെത്തി അംഗത്വം സ്വീകരിച്ചു.

തൃണമൂൽ സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർത്ഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറി തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ബം​ഗാൾ സാക്ഷ്യം വഹിക്കുക.