വാഷിങ്ടൻ ഡി സി യുഎസ് കോൺഗ്രസിൽ ഇലക്ട്രറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന ജനുവരി 6ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ 140 കോൺഗ്രസ് അംഗങ്ങൾ വോട്ടെണ്ണലിനെ ചോദ്യം ചെയ്യുന്നതിന് തയാറായതായി രണ്ട് റിപ്പബ്ലിക്കൻ യുഎസ് ഹൗസ് പ്രതിനിധികൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ബൈഡന്റെ വിജയം ചോദ്യം ചെയ്യുന്നതോടെ ഔദ്യോഗീക പ്രഖ്യാപനത്തിന് കാലതാമസം വരുമെന്നതല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുകയില്ലെന്നതാണ് യാഥാർഥ്യം.

തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചു ഗുരുതരമായ ആരോപണങ്ങൾ ഒന്നും ഉണ്ടായിക്കാണില്ലെന്നും, അമേരിക്കൻ ഉന്നത നീതിന്യായ പീഠം പോലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളെല്ലാം തള്ളികളഞ്ഞെന്നും ഡമോക്രാറ്റിക് നേതാക്കൾ വ്യക്തമാക്കി.റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാരിൽ മിസോറിയിൽ നിന്നുള്ള സെനറ്റർ ജോഫ് ഹൗലി വോട്ടെണ്ണലിനെ തടസപ്പെടുത്തുമെന്ന് പരസ്യമായി പ്രസ്താവനയിറക്കിയപ്പോൾ നെബ്രസ്‌ക്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ബെൻ സാസ് ഈ നിലപാടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനുവരി 6ന് നടക്കുന്ന വോട്ടെണ്ണൽ തടസ്സപ്പെടുത്തരുതെന്ന് റിപ്പബ്ലിക്കൻ സെനറ്റ് ഭൂരിപക്ഷ ലീഡർ മിച്ച് മെക്കോണലും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ബൈഡനെ അന്നു തന്നെ പ്രസിഡന്റായി പ്രഖ്യാപിച്ചെക്കും.