ചണ്ഡിഗഢ്: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്ന് സർവേ. ഹഫ്‌പോസ്റ്റ്-സീവോട്ടർ സർവേയിലാണ് ആം ആദ്മി പാർട്ടിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്. 117 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടി 94 മുതൽ 100 സീറ്റ് വരെ നേടുമെന്നാണ് സർവേ റിപ്പോർട്ട്. മോദി തംരഗത്തിനിടയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് മൂന്ന് എംപിമാരെ വിജയിപ്പിക്കാനായിരുന്നു. അന്ന് തന്നെ പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടായിരുന്നുവെന്ന് വ്യക്തമായി. അത് തുടരുന്നതിന്റെ സൂചനയാണ് അഭിപ്രായ സർവ്വേയിലുള്ളത്.

പ്രവചനം ശരിയായാൽ മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷം ആപ്പിന് ലഭിക്കും. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ നേടിയതിന് സമാനമായ മുന്നേറ്റം പഞ്ചാബിലും ഉണ്ടാക്കുമെന്നാണ് സൂചന. അതായത് പ്രതിപക്ഷം അപ്രസക്തമാകുന്ന നിയമസഭയാകും പഞ്ചാബിലുണ്ടാവുകയെന്നാണ് പ്രവചനം. ഇത് ഫലിച്ചാൽ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നിശബ്ദ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനാവുന്ന അവസ്ഥയിലേക്ക് ആപ് എത്തും.

അതുകൊണ്ട് തന്നെ കരുതലോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ഡൽഹി സർക്കാരിന്റെ പ്രവർത്തനം പഞ്ചാബിനേയും സ്വാധീനിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പഞ്ചാബ് കഴിഞ്ഞാൽ ഹരിയാന. പിന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. ഇങ്ങനെ ദേശീയതലത്തിൽ പിടിമുറുക്കാനാണ് കെജ്രിവാളിന്റെ പദ്ധതി.

2015ൽ നടത്തിയ സർവേയിൽ എ.എ.പിക്ക് 83 മുതൽ 89 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നത്. എട്ട് മുതൽ പതിനാല് സീറ്റുകൾ വരെ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തും ആറ് മുതൽ പന്ത്രണ്ട് വരെ സീറ്റുമായി ശിരോമണി അകാലിദൾ-ബിജെപി കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും എത്തുമെന്ന് സർവേ പ്രവചിക്കുന്നു. 78 ശതമാനം ആളുകളും നിലവിലെ സർക്കാർ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. 2012ൽ നടന്ന പഞ്ചാബ് നിമയസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിന് 56 സീറ്റും കോൺഗ്രസിന് 46 സീറ്റുമാണ് ലഭിച്ചത്. ബിജെപിക്ക് പന്ത്രണ്ട് സീറ്റാണ് ലഭിച്ചത്.

അഴിമതിയിൽ മുങ്ങിി കുളിച്ച് നിൽക്കുകയാണ് പഞ്ചാബിലെ ശിരോമണി അകാലിദൾ-ബിജെപി കൂട്ടുകെട്ട്. മയക്ക് മരുന്ന് മാഫിയയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മാറ്റത്തിന് വോട്ട് ചെയ്യാൻ പഞ്ചാബ് തയ്യാറെടുക്കുന്നതെന്നാണ് സൂചന.