കൊച്ചി: ദുബായ് മനുഷ്യക്കടത്തുകേസിൽ ഉൾപ്പെട്ട ആദ്യ മൂന്നു പ്രതികൾക്കു സിബിഐ കോടതി പത്തു വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കെ.വി.സുരേഷ്, ലിസി സോജൻ, സേതു ലാൽ, എന്നിവർക്കാണു പത്തുവർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. നാലുമുതൽ ആറുവരെയുള്ള പ്രതികൾക്ക് ഏഴുവർഷം തടവും 52,000 രൂപ പിഴയുമാണു വിധിച്ചത്. മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിട്ടു.

തിരുവനന്തപുരത്ത് നിന്നും ഗൾഫിലേക്ക് കടത്തിയ കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട മനുഷ്യക്കടത്ത് സംഘം പിടിയിലായത്. മുഖ്യപ്രതിയായ സുരേഷ് മസ്‌കത്ത്, ഷാർജ, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നെന്നാണു സിബിഐയുടെ ആരോപണം.

അനിൽകുമാർ, ബിന്ദു, ശാന്ത, എ.പി. മനീഷ് എന്നിവർക്ക് ഏഴു വർഷം തടവും മനീഷൊഴികെ മറ്റുള്ളവർക്ക് ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചു. മനീഷിന് 50000 രൂപയാണ് പിഴ. ആറു പേരെ കോടതി വെറുതെ വിട്ടു.

ഇവരുടെ തടങ്കലിൽനിന്നു രക്ഷപ്പെട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ കഴക്കൂട്ടം സ്വദേശിനിയുടെ വെളിപ്പെടുത്തലുകളാണു കേസിനു വഴിയൊരുക്കിയത്.സുരേഷ് ഷാർജയിലേക്ക് കടത്തിയ യുവതി പെൺവാണിഭസംഘത്തിന്റെ തടവിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിലെത്തുകയായിരുന്നു.

മനുഷ്യക്കടത്തിന് ഇരകളായ മറ്റു സ്ത്രീകളും പിന്നീട് അന്വേഷണ സംഘത്തിനു മൊഴി നൽകി. 2013ലാണു കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ സിബിഐക്കു കൈമാറുകയായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യ രണ്ടു കേസുകളിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയായ മറ്റു രണ്ടു കേസുകളിൽ ഇനി വിധി പറയാനുണ്ട്.

കാര്യമായ വിദ്യാഭ്യാസമില്ലാത്ത യുവതികൾക്ക് വിദേശത്ത് വീട്ടുജോലിക്ക് മികച്ച വേതനം വാഗ്ദാനം ചെയ്താണ് പ്രതികൾ വിദേശത്തേക്ക് കടത്തിയിരുന്നത്. ഗൾഫിലെത്തിച്ച സ്ത്രീകളെ അവിടെ പൊലീസിന്റെ പിടിയിലാവുമെന്നു ഭീഷണിപ്പെടുത്തി സുരേഷ് വീട്ടുതടങ്കലിലാക്കുകയായിരുന്നു പതിവ്. പിന്നീട് ഈ സ്ത്രീകളെ പെൺവാണിഭസംഘങ്ങൾക്കു കൈമാറുന്നതായിരുന്നു സുരേഷിന്റെ രീതി.

എമിഗ്രേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും സംഭവത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതോടെ കേസിനു കൂടുതൽ പ്രാധാന്യം ലഭിച്ചു.