വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബെയ്ഡന്റെ രണ്ടാമത്തെ മകൻ ഹണ്ടർ ബെയ്ഡനെതിരെ വംശീയാധിക്ഷേപ ആരോപണം.തന്റെ അഭിഭാഷകനുമായി നടത്തിയ ചാറ്റിങ്ങിലാണ് ഹണ്ടർ വംശീയാധിക്ഷേപ പരമായ സംഭാഷണങ്ങൾ നടത്തിയത്. 2019 ൽ ഹണ്ടർ ഉപേക്ഷിച്ചെന്ന് പറയുന്ന ലാപ്പ്‌ടോപ്പിൽ നിന്നാണ് ആരോപണത്തിനു അസ്പദമായ ചാറ്റിങ്ങ് കണ്ടെത്തിയത്.സർവ്വിസ് സെന്ററിൽ നിന്നും കണ്ടെത്തിയ ലാപ്പ്‌ടോപ്പിനെക്കുറിച്ചും ചാറ്റിങ്ങിനെക്കുറിച്ചും വിദേശമാധ്യമമായ ഡെയ്‌ലി മെയിലാണ് പുറത്ത് വിട്ടിരിക്കുന്നത്.തുൾസ കൂട്ടക്കൊലയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് വംശീയാധിപേക്ഷത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളോടെ ജോ ബെയ്്ഡൻ സംസാരിച്ചത് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മകന് നേരെ ആരോപണം ഉയർന്നിരിക്കുന്നത്.

തന്റെ വെള്ളക്കാരനായ അഭിഭാഷകനെ അപമാനിക്കുന്നതിനായി ചാറ്റിങ്ങൾ പലതവണയായി ഹണ്ടർ വംശിയാധിക്ഷേപ പദമായ 'എൻ' ഉപയോഗിക്കുന്നുണ്ട്.ഇതിനുപുറമെ മുൻ പ്രസിഡന്റായ ബരാക്ക് ഒബാമയും പിതാവ് ബെയ്ഡനും ഒന്നിച്ചുള്ള ചിത്രത്തിനും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മീമുകളും ലാപ്പ്‌ടോപ്പിൽ നിന്നും കണ്ടെത്തി. ഒപ്പം കറുത്തവർഗ്ഗക്കാരുടെ അശ്ലീല ദൃശ്യങ്ങളും ലാപ്പിൽ നിന്നും ക്ണ്ടെത്തി.പിതാവ് ജോ ബെയ്ഡന് നേരെയും സമാനരീതിയിൽ വംശീയാധിക്ഷേപ ആരോപണങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലുൾപ്പടെ ബെയ്ഡൻ ഇത്തരം പരാമർശങ്ങൾ നടത്തിയതായാണ് ആരോപണമുയർന്നിരുന്നത്. 2017- 19 കാലഘട്ടങ്ങളിൽ നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്‌ച്ച തുൾസ കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ ബെയ്ഡൻ നടത്തിയ പ്രസംഗം വളരെയേറെ ശ്രദ്ധനേടിയിരുന്നു.ഒക്ലഹോമയിൽ ഒരു വെളുത്ത ജനക്കൂട്ടം 300 കറുത്തവരെ കൊന്നൊടുക്കിയതായി ജോ ബിഡൻ പറഞ്ഞു.ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെത്തുടർന്ന് പൊലീസിലെ വംശീയതയ്ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ബെയ്ഡൻ പ്രഖ്യാപിച്ചിരുന്നു. അടിമത്തത്തിനും ആഫ്രിക്കൻ അമേരിക്കക്കാർക്കെതിരായ മറ്റ് അനീതികൾക്കും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച പഠനങ്ങളെയും അദ്ദേഹം പിന്തുണച്ചിരുന്നു.''ചില അനീതികൾ വളരെ ഭയങ്കരവും ഭയാനകവും കഠിനവുമാണ്, ആളുകൾ എത്ര ശ്രമിച്ചാലും അതിനെ ഇല്ലായ്മ
ചെയ്യാൻ കഴിയില്ല,കൃത്യമായ നടപടികളിലുടെ മാത്രമെ ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സാധിക്കു. അതിന് താൻ ശ്രമിക്കുമെന്നും ബെയ്ഡൻ പ്രഖ്യാപിച്ചിരുന്നു.

ലോകം തന്നെ ഏറ്റെടുത്ത ഈ പ്രസംഗത്തിന് ശേഷം ദിവസങ്ങൾ പിന്നിടുമ്പോഴാണ് മകനെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നിരിക്കുന്നത്. ചാറ്റിനൊപ്പം ബരാക് ഒബാമയുടെ മീമും കൂടി ഉൾപ്പെട്ടത് ആരോപണത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.എന്നാൽ ആരോപണത്തോടൊ ലാപ്പ്‌ടോപ്പിന്റെ ഉടമസ്ഥാവകാശത്തെക്കുറിപ്പോ ഹണ്ടർ ബെയ്ഡനോ ജോ ബെയ്ഡനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനോടകം നിരവധി ആരോപണങ്ങളിൽ പെട്ട് ഉഴലുന്ന ഹണ്ടറിന് കൂടുതൽ കുരുക്കാവുകയാണ് പുതിയ ആരോപണം