ഫ്ളോറിഡ: ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച മൈക്കിൾ ചുഴലിയിൽ ചുരുങ്ങിയത് 17 പേർ കൊല്ലപ്പെടുകയും ആയിരങ്ങളെ കാണാതാവുകയും െചയ്തതായി ഒക്ടോബർ 12 വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

സന്ദർശകരുടെ പറുദീസയായി അറിയപ്പെടുന്ന പനാമ ബീച്ചും ആകെ തകർത്തെറിഞ്ഞാണ് ചുഴലി കാറ്റുപോയത്. ഫ്ലോറിഡ പാൻഹാൻഡിൽ (PANHANDLE) പ്രദേശങ്ങളിലും ചുഴലി കനത്ത നാശം വിതച്ചു. 155 മൈൽ വേഗതയിൽ മൈക്കിൾ ചുഴലി മെക്സിക്കോ ബീച്ച്, ജോർജിയ, വെർജിനിയ, നോർത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കനത്തനാശം വിതച്ചു കടന്നു പോയി.

മരിച്ച 17 പേർക്ക് പുറമെ 2,100 ൽ പരം ആളുകളെ കാണാതായിട്ടുണ്ടെന്നു ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി വക്താവ് പറഞ്ഞു അമേരിക്ക യൂറോ ചരിത്രത്തിൽ ഇതുവരെ ഏറ്റവും ശക്തമായി വീശിയടിച്ച ചുഴലികളിൽ മൂന്നാമത്തേതാണ് മൈക്കിൾ.

ചുഴലിയോടൊപ്പം വെള്ളപ്പൊക്കവും രൂക്ഷമായതോടെ, ആയിരക്കണക്കിന് വീടുകളിലെ വൈദ്യുത ബന്ധം തകരാറിലായി.രക്ഷാപ്രവർത്തനങ്ങൾക്കും വീടുകളിൽ കുടുങ്ങിപ്പോയവർക്കും ഭക്ഷണമെത്തിക്കുന്നതിനും കര നാവിക വ്യോമ സേനാംഗങ്ങൾക്കൊപ്പം, കോസ്റ്റ് ഗാർഡും രംഗത്തുണ്ട്. കാണാതായവരെക്കുറിച്ചു ആയിരക്കണക്കിനു ഫോൺ കോളുകളാണു ലഭിക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.