ഇരിങ്ങാലക്കുട: ഇന്നലെ ഇരിങ്ങാലക്കുടയിൽ ഭാര്യയുടെയും ഭർത്താവിന്റെയും മരണത്തിൽ കലാശിച്ചത് നിസ്സാര കാര്യത്തെ ചൊല്ലിയുള്ള വഴക്ക്. അമേരിക്കയിൽ താമസിക്കുന്ന മകളുടെ പ്രസവ സമയമായതിനാൽ അവിടേക്ക് പോകണമെന്ന് ഭാര്യ പറഞ്ഞതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്.

ഒരു നിമിഷത്തെ ദേഷ്യത്തിൽ ഇവരെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആന്ധ്രയിൽ പൊലീസിൽ നിന്നും സ്വയം രാജിവെച്ച് ഇമ്മാനുവൽ നാട്ടിലെത്തിയത് ഭാര്യയുമായി സ്വസ്തമായി ജീവിക്കാനായിരുന്നു. എന്നാൽ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് ഭാര്യ പോവാൻ തയ്യാറായതോടെയാണ് ഇരുവരും കലഹിച്ചതും കൊലപാതകത്തിൽ കലാശിച്ചതുമെന്നാണ് റിപ്പോർട്ട്.

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടിൽ ഇമ്മാനുവൽ(68), ഭാര്യ മേഴ്സി (64) എന്നിവരാണ് മരിച്ചത്. മേഴ്സിയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരും റിട്ടയേർഡ് ഗവൺമേന്റ് ഉദ്യോഗസ്ഥരായിരുന്നു. ആന്ധ്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചയാളാണ് ഇമ്മാനുവൽ. മേഴ്സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ട. അദ്ധ്യാപികയാണ്.

ഇന്നലെ രാവിലെ ഇവരുടെ വീട്ടിൽ പാൽ കൊണ്ടു വന്ന പയ്യനാണ് ജനലിലൂടെ ഇമ്മാനുവൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ഒരു മകളെയും മറ്റു ബന്ധുക്കളേയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് മേഴ്സിയുടെ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. ഇമ്മാനുവലിന്റേത് മറ്റൊരു മുറിയിലായിരുന്നു.

മക്കൾക്കും മരുമക്കൾക്കും നന്ദി പറഞ്ഞു കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതി വൈച്ച ശേഷമാണ് ഇമ്മാനുവൽ ആത്മഹത്യ ചെയ്തത്. ഇമ്മാനുവലിന്റെ പോക്കറ്റിലായിരുന്നു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വർഷങ്ങളായി പുല്ലൂർ അമ്പലനടയിൽ താമസിച്ചിരുന്ന ഇവർ ഒരു വർഷം മുമ്പാണ് ഈ വീട്ടിൽ താമസിക്കാനെത്തിയത്. ആസാദ് റോഡിൽ പുതിയ വീട് പണിതു കൊണ്ടിരിക്കുകയാണ്.

നാലു പെൺമക്കളിൽ രണ്ടുപേർ വിദേശത്തും ഒരാൾ ബെംഗളൂരുവിലുമാണ്. മറ്റൊരു മകൾ ഇരിങ്ങാലക്കുടയിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു. മകളുടെ പ്രസവശുശ്രൂഷയ്ക്കായി മേഴ്സി അടുത്തമാസം അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു.

മക്കൾ: ഷിനിത, ഷാനിത, ഷിബിത, ഷിജിത. മരുമക്കൾ: സോണി, വിനിക്, ജിതിൻ. ഇരിങ്ങാലക്കുട സിഐ സുരേഷ് കുമാർ, എസ്.ഐ. എസ്.കെ. സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.