കോഴിക്കോട്: നിലപാടുകളിൽ കാർക്കശ്യമുള്ള രാഷ്ട്രീയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഐ വി ശശാങ്കൻ. സി അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലത്ത് തന്റെ ഇരുപത്തിയെട്ടാമത്തെ വയസിലാണ് ഐ.വി.ശശാങ്കൻ ആദ്യമായി പാർട്ടി ജില്ലാ സെക്രട്ടറി ആകുന്നത്. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ കരുത്തനായ നേതാവ് എം.കണാരന്റെ പിൻഗാമിയായാണ് ഐ.വി ശശാങ്കൻ ചെറുപ്രായത്തിൽ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. മൂന്നുപ്രാവശ്യം തുടർച്ചയായി ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് ഒരു തവണകൂടി ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. കേരള വെയർഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, പ്രഥമ ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

എഐഎസ്എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഐ.വി ക്രിസ്ത്യൻ കോളെജ് പഠനകാലത്താണ് എഐഎസ്എഫിന്റെ പ്രവർത്തകനായത്. തുടർന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കിസാൻ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേര കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ഓൾ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, കെ.എ. കേരളീയൻ സ്മാരക സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രശംസാർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനയുഗം മാനേജിങ് ഡയറക്ടറായിരുന്നു.

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി, ക്യൂബൻ ഐക്യദാർഢ്യസമിതി, ഇസ്‌കസ് തുടങ്ങി സാർവ്വദേശീയ സമാധാന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും ബെർലിനിൽ നടന്ന അന്തർദേശീയ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അംഗം, കോഴിക്കോട് മെഡിക്കൽ കോളെജ് ഉപദേശക സമിതി അംഗം തുടങ്ങിയ പദവികളിലും ദീർഘകാലം പ്രവർത്തിച്ചു. ആഴമേറിയ വായനയും കാർഷികമേഖലയിലെ വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുമുണ്ടായിരുന്ന ഐ വി ഗ്രന്ഥശാല പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിക്കുകയും അതിന്റെ ജില്ലാ ഭാരവാഹിത്വത്തിൽ ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തിരുന്നു.

അവസാന നിമിഷം വരെ കർമ്മ നിരതനായിരുന്നു ഐ വി ശശാങ്കൻ. ദീർഘകാലമായി പ്രമേഹരോഗബാധിതനായിരുന്നെങ്കിലും അതിനെ അതിജീവിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് മരണമുണ്ടായത്. നിലവിൽ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തതിന് ശേഷം സിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റിയും ടൗൺ നോർത്ത് മണ്ഡലം പ്രചരണജാഥാ സംഘാടക സമിതിയോഗത്തിലും സംബന്ധിച്ച ശേഷമാണ് ഐ.വി ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയത്. ബുധനാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യമുണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊതുപ്രവർത്തകനെന്ന നിലയിൽ തിളങ്ങുമ്പോഴും മനസ്സിൽ കലയും സാഹിത്യവുമെല്ലാം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജ്യേഷ്ഠ സഹോദരനായ ഐ.വി ശശി സിനിമാ രംഗത്ത് വളർന്നപ്പോൾ ഐ വി ശശാങ്കൻ കലാരംഗത്ത് നിന്ന് പതിയെ മാറി രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. മരണത്തിന് മുമ്പുള്ള ഓണത്തിനാണ് ഐ വി ശശിയും ഭാര്യ സീമയും അവസാനമായി കോഴിക്കോട്ടെത്തിയത്. അന്ന് വീട്ടിൽ അവരെല്ലാം ഒത്തുകൂടി. അവശതകൾ വേട്ടയാടുമ്പോഴും ശശിയപ്പോൾ ഗൾഫ് യുദ്ധം സംബന്ധിച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഇത്രയും വലിയൊരു സിനിമ ഒരുക്കാൻ ആരോഗ്യം അനുവദിക്കുമോ എന്ന ശശാങ്കന്റെ ചോദ്യത്തിന് തീർച്ചയായും കഴിയുമെന്ന മറുപടിയായിരുന്നു ഐ വി ശശി അന്ന് നൽകിയത്.

എന്ത് പ്രതിസന്ധിയുണ്ടായാലും എല്ലാം നടത്താൻ സാധിക്കുമെന്ന വിശ്വാസമായിരുന്നു ഐ വി ശശി എപ്പോഴും കാത്തുസൂക്ഷിച്ചത്. ഇതേ നിലപാടുകാരൻ തന്നെയായിരുന്നു ഐ.വി ശശാങ്കനും. രോഗം പ്രയാസപ്പെടുത്തിയപ്പോഴും അദ്ദേഹം പാർട്ടി പരിപാടികളിൽ സജീവമായി. മരണത്തിന് തലേന്ന് പോലും സിപിഐ കാൽനട പ്രചരണ ജാഥകൾ വിജയിപ്പിക്കാനുള്ള സജീവമായ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. ശാരീരിക അവശതകൾക്ക് മുമ്പിൽ അദ്ദേഹം ഒരിക്കലും പതറിയില്ല. അവശതകളെ അവഗണിച്ച് സിനിമയുമായി മുന്നോട്ട് പോയ സഹോദരന്റെ പാതയിൽ തന്നെയായിരുന്നു ഐ വി ശശാങ്കനും. താൻ ചെയ്യുന്ന സിനിമയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തിയ സംവിധായകനായിരുന്നു ഐ വി ശശി. ഒരേ സമയം മൂന്നു സിനിമകൾ വരെ അദ്ദഹം ചെയ്തിരുന്നു. പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഒരേ സമയം ഏറ്റെടുത്ത് മുമ്പോട്ട് പോയ വ്യക്തിയായിരുന്നു ഐ വി ശശാങ്കൻ.

ഏറ്റെടുക്കുന്നതെല്ലാം വളരെ കൃത്യതയോടെ അദ്ദേഹം നിറവേറ്റുകയും ചെയ്തു. സിനിമാ സ്വപ്നവുമായി മദിരാശിയിൽ പോയ ഐ വി ശശി കുറേക്കാലം വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. ചെലവിനുള്ള പണം പോലും വീട്ടിൽ നിന്ന് അയച്ചുകൊടുക്കേണ്ട അവസ്ഥ. എന്നാൽ അപ്പോഴൊന്നും തിരിച്ചുവരാതെ അവിടെ പിടിച്ചു നിൽക്കുകയായിരുന്നു ഐ വി ശശി. ഒരിക്കൽ തന്റെ വിജയദിനങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പ്രയാസങ്ങളും പ്രതിസന്ധികളും രോഗം സൃഷ്ടിച്ച തളർച്ചയുമെല്ലാം ഉണ്ടായപ്പോഴും ഐ വി ശശാങ്കനും തളർന്നില്ല. പാർട്ടി പ്രവർത്തനവുമായി അദ്ദേഹം മുന്നോട്ട് പോയി. എല്ലാറ്റിനും ജ്യേഷ്ഠ സഹോദരനായ ഐ വി ശശിയായിരുന്നു