കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം ചലച്ചിത്രകാരനായിരുന്നു ഐ വി ശശി. താൻ പരിചയപ്പെട്ട നഗരത്തേയും ഗ്രാമത്തേയും പുഴകളേയും കടലിനേയും ചിത്രീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ കോഴിക്കോടിന്റെ ചിത്രങ്ങളായിരുന്നു. സിനിമയും ജീവിതവും വേറിട്ടു കാണാത്ത ചലച്ചിത്രകാരൻ. ഒട്ടേറെ വിജയ ചിത്രങ്ങളുടെ സിനിമകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ പ്രധാന അനുഭവങ്ങളെല്ലാം കോഴിക്കോട് നഗരവുമായി ബന്ധപ്പെട്ടതാണ്.

ഇവിടത്തെ ടൂറിങ് ടാക്കീസിൽ നിന്ന് തുടങ്ങി മദിരാശിയിലേക്കുള്ള അവിചാരിതമായ യാത്രയിലൂടെയാണ് ഐ.വി. ശശി എന്ന ചലച്ചിത്രകാരൻ പിറക്കുന്നത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച് മലയാളസിനിമാ ചരിത്രത്തിൽ അപൂർവമായയൊരിടം കണ്ടെത്തിയ അദ്ദേഹം മലയാളിക്ക് നൽകിയത് ഒട്ടേറേ നല്ല സിനിമകൾ. വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി. ശശി തറവാടായ ഇരുപ്പം വീടിനുപിന്നിലെ ടൂറിങ് ടാക്കീസിൽ നിന്ന് സിനിമ കണ്ടാണ് സിനിമയോടുള്ള അഭിരുചി തുടങ്ങിയത്. ഹൈസ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ യൂണിവേഴ്‌സൽ ആർട്‌സിൽ ചേർന്ന് ചിത്രകല പഠിച്ചു. അന്ന് കോഴിക്കോട്ടുനിന്നിറങ്ങുന്ന ആനുകാലികങ്ങളിൽ ചിത്രം വരച്ച് അദ്ദേഹം വളർന്നു.

മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്നതിനിടയിലാണ് മദിരാശിക്ക് ട്രെയിൻ കയറുന്നത്. അവിടെ കോഴിക്കോട്ടുകാരനായ കലാസംവിധായകൻ എസ്. കൊന്നനാട്ടുമായും സംവിധായകൻ ഹരിഹരനുമായും ബന്ധപ്പെട്ടു. അക്കാലത്ത് കലാസംവിധായകർ കുറവായിരുന്നു. ആദ്യമായി കെ.എസ്. സേതുമാധവനുവേണ്ടി സെറ്റ് ഒരുക്കി. തുടർന്ന് എ.ബി. രാജിന്റെ സഹസംവിധായകനായി. കോഴിക്കോട്ടുകാരനായ ഹരിഹരന്റെ ആദ്യസിനിമയായ 'ലേഡീസ് ഹോസ്റ്റൽ' എന്ന ചിത്രത്തിന്റെ കലാസംവിധായകനായും പ്രവർത്തിച്ചു. തുടർന്ന് എഴുത്തുകാരൻ ഷെരീഫിന്റെ നോവലായ 'ഉത്സവം' സംവിധാനം ചെയ്യാൻ അവസരം കിട്ടി. പിന്നിട് ഐ.വി. ശശിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.

നിരവധി ഹിറ്റുകൾ, നിരവധി പുരസ്‌കാരങ്ങൾ. ഐ.വി. ശശി തന്റെ പല ചിത്രങ്ങൾക്കും ലോക്കേഷനായി തിരഞ്ഞെടുത്തത് തന്റെ പ്രിയ നാടായ കോഴിക്കോടിനെയാണ്. കോഴിക്കോടിന്റെ ഗ്രാമീണതയും നഗരത്തിന്റെ സൗന്ദര്യവും അദ്ദേഹം തന്റെ സിനിമയിൽ ആവാഹിച്ചു. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ പല മികച്ച ചിത്രങ്ങളുടെയും സംവിധായകൻ ഐ.വി. ശശിയായിരുന്നു. രാ്ഷ്ട്രീയം. ചരിത്രം, സാമൂഹ്യം തുടങ്ങി സിനിമയ്ക്ക് പ്രിയങ്കരങ്ങളായ എല്ലാ വിഷയങ്ങളും അദ്ദേഹം സിനിമയ്ക്കായി രൂപപ്പെടുത്തി.

കോഴിക്കോടിന്റെ സ്വന്തം തിരക്കഥാ കൃത്തായ ടി ദാമോദരനുമായി ചേർന്ന് ഏറ്റവുംകൂടുതൽ ചിത്രങ്ങൾ ഒരുക്കിയതും അദ്ദേഹമായിരുന്നു. കോഴിക്കോടുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തന്നെയാണ് എം ടിയുമായി അദ്ദേഹത്തെ അടുപ്പിച്ചത്. എംടിയുടേയും പ്രിയ ചലച്ചിത്രകാരിൽ ഒരാളായിരുന്നു ഐവി ശശി.