തിരുവനന്തപുരം: ഭരണ തുടർച്ച ഉണ്ടാകില്ലെന്ന പൊതു വിലയിരുത്തലാണ് സെക്രട്ടറിയേറ്റിലെ മുതിർന്ന സിവിൽ സർവ്വീസുകാർക്കുമുള്ളത്. സ്ഥാനാർത്ഥി മികവിന്റെ കരുത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ട്രന്റ് അവലോകനം ചെയ്ത് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടും ഇത്തരത്തിലായിരുന്നുവെന്നാണ് സിവിൽ സർവ്വീസുകാരിൽ പ്രമുഖരുടെ അടക്കം പറച്ചിൽ. എന്നാൽ ഇത് സർക്കാരിന് മുന്നിൽ എത്തിയപ്പോൾ 77 സീറ്റിന്റെ തുടർഭരണ സാധ്യതയുമായെന്നാണ് അടക്കം പറച്ചിൽ.

ഇന്റലിജൻസ് ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് വിലയിരുത്തൽ. തുടർഭരണ സാധ്യതയില്ലെന്ന വിലയിരുത്തൽ സർക്കാരിന് നൽകിയാൽ ഉണ്ടാകുന്ന പുലുവാൽ ഭയന്നാണ് 77 സീറ്റിന്റെ ഭൂരിപക്ഷം തിരുത്തൽ റിപ്പോർട്ട് നൽകിയതെന്ന് ഐഎഎസുകാർ പറയുന്നു. 85 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ഐഎഎസുകാരിൽ ഭൂരിഭാഗത്തിന്റേയും വിലയിരുത്തൽ. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടുകൾ മുഖവിലയ്‌ക്കെടുക്കുകയാണ് സീനിയർ ഐഎഎസുകാരും. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടതിന് തിരിച്ചടിയുണ്ടാകുമെന്നാണ് സിവിൽ സർവ്വീസുകാരുടെ പൊതു നിലപാട്.

സർക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്നാണ് സൂചന. സംസ്ഥാനത്ത് 92 മുതൽ 101 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗ(ഐ ബി) മാണ് റിപ്പോർട്ട് നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഐ ബി സമർപ്പിച്ച റിപ്പോർട്ടാണിത്.

സമാനമായ കണ്ടെത്തലാണ് പിണറായി വിജയന് കീഴിലുള്ള സംസ്ഥാന ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലും ഉള്ളത്. 2001-ലാണ് ഇതിന് മുമ്പ് യുഡിഎഫ് നൂറ് സീറ്റിന്റെ വിജയം നേടിയത്. കഴക്കൂട്ടത്തു നിന്ന് സ്വതന്ത്രനായി വിജയിച്ച എം എ വാഹിദ് ഉൾപ്പെടെയായിരുന്നു ഇത്. സമാനമായ വിജയമാണ് ഇത്തവണ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. അടിത്തട്ടിൽ സർക്കാറിനെതിരായ വികാരം ശക്തമാണെന്നും ഏഴ് മന്ത്രിമാർ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സ്വർണക്കടത്ത് വലിയ ചർച്ചയായിട്ടില്ലെന്നും എന്നാൽ പിൻവാതിൽ നിയമനവും ഉദ്യോഗാർത്ഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകാനുള്ള ശ്രമവും സർക്കാറിന് വലിയ തിരിച്ചടിയാവുമെന്നുമാണ് കണ്ടെത്തൽ.

റിപ്പോർട്ട് പ്രകാരം നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമാവും ഉണ്ടാവുക. എന്നാൽ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. മധ്യകേരളത്തിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴ്‌ത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സി പി എമ്മിനുള്ളിൽ നിന്ന് യുഡിഎഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാധ്യതയും ഐ ബിയുടെ വിലയിരുത്തലിലുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത പറയുന്നത്.

എന്നാൽ ഒരു സീറ്റ് പോലുമില്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തു വരും. എന്നാൽ ഇതുൾപ്പെടെ ഏഴ് സീറ്റിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.