ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് ഒന്നാം സ്ഥാത്ത് തിരിച്ചെത്തിയത്.ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 896 റേറ്റിങ് പോയന്റും രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 891 റേറ്റിങ് പോയന്റുമാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 13 റൺസ് മാത്രമെടുത്ത് പുറത്തായ വില്യംസണ് രണ്ടാം ടെസ്റ്റിൽ പരിക്കു മൂലം കളിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ഇന്ത്യക്കെതിരെ നടന്ന ബോക്‌സിംഡ് ഡേ ടെസ്റ്റിനുശേഷമാണ് സ്മിത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്.

ഓസ്‌ട്രേലിയയുടെ മാർനസ് ലാബുഷെയ്ൻ മൂന്നാമതുള്ള റാങ്കിംഗിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് റൂട്ടിന് തിരിച്ചടിയായത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്താണ് ആറാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശർമ ടെസ്റ്റ് റാങ്കിംഗിൽ ഏഴാം സ്ഥാനത്തുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോക്ക് പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബൗളർമാരിൽ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ ഏഴാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ പാറ്റ് കമിൻസ് ഒന്നാം സ്ഥാനത്തുള്ള ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള അശ്വിനാണ് ആദ്യ പത്തിലെ ഇന്ത്യൻ സാന്നിധ്യം. ഓൾ റൗണ്ടർമാരിൽ ജഡേജ രണ്ടാമതും അശ്വിൻ നാലാമതുമാണ്.