ദുബായ്: 2021-ലെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത 11 താരങ്ങൾ ടീമിലിടം നേടി. ഒരു ഇന്ത്യൻ താരത്തിന് പോലും ടീമിലിടം നേടാനായില്ല. പാക്കിസ്ഥാൻ നായകൻ ബാബർ അസമാണ് ലോക ഇലവനെ നയിക്കുന്നത്.

പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളിൽ നിന്ന് മൂന്ന് പേർ വീതവും ഓസ്‌ട്രേലിയയിൽ നിന്ന് രണ്ട് പേരും, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമിൽ നിന്ന് ഓരോ കളിക്കാരനും ഇടം നേടി.ഇന്ത്യയെക്കൂടാതെ ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ശക്തരായ ടീമുകളിൽ നിന്ന് ഒരു താരം പോലും ലോക ഇലവനിൽ ഇടം നേടിയില്ല.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറും പാക്ക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനുമാണ് ടീമിലെ ഓപ്പണർമാർ. വിക്കറ്റ് കീപ്പർ റിസ്വാനാണ്. മൂന്നാമനായി നായകൻ ബാബറും നാലാമനായി ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രവും ഇടം നേടി. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരാണ് മറ്റ് ബാറ്റർമാർ.

പേസർമാരായി ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡ്, ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്‌മാൻ, പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി എന്നിവർ ഇടം നേടിയപ്പോൾ സ്പിന്നർമാരായ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസിയും ഇടം പിടിച്ചു.

ട്വന്റി 20 ലോകകപ്പിലെയും കഴിഞ്ഞവർഷത്തെ മറ്റ് മത്സരങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ടീം തെരഞ്ഞെടുത്തത്. ടി20 ലോകകപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതാണ് തിരിച്ചടിയായത്. ഇന്ത്യക്ക് പുറമെ ടി20 ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസിലൻഡ് ടീമിൽ നിന്ന് ഒരു കളിക്കാരൻ പോലും ഐസിസി ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.