ദുബൈ: ഒരു വർഷത്തെ ശമ്പളം നൽകാത്തതിനെ തുടർന്ന് ടെകസ്റ്റയിൽസ് ഷോറൂമിന് തീയിട്ട യുവാവിനെതിരെ ദുബൈ ക്രിമിനൽ കോടതിയിൽ നിയമനടപടി തുടങ്ങി. ദുബൈ നൈഫിലെ കടയ്ക്ക് 10 ലക്ഷം ദിർഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.

27കാരനായ യുവാവ് നേരത്തെ ജോലി ചെയ്തിരുന്ന ടെക്സ്റ്റയിൽസ് സ്ഥാപനത്തിന്റെ ഉടമ ഇയാൾക്ക് ഒരു വർഷത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. ഇതിന് പുറമെ പുതിയ തൊഴിലുടമയോട് യുവാവ് ഓടിപ്പോയതാണെന്ന് പറഞ്ഞ് താമസരേഖ റദ്ദാക്കിയെന്നും കേസ് രേഖകൾ പറയുന്നു. ഇതിന് ശേഷം ഒരു ദിവസം രാത്രി യുവാവ് പണം മോഷ്ടിക്കാനായി തുണിക്കടയിൽ കയറുകയായിരുന്നു. പണം കിട്ടാത്തതിനാൽ ലൈറ്റർ ഉപയോഗിച്ച് കടയ്ക്ക് തീയിട്ട ശേഷം വാതിൽ അടച്ച് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ യുവാവിന്റെ പ്രവൃത്തികൾ വ്യക്തമാണെന്നാണ് സ്ഥാപന ഉടമയുടെ വാദം.