കൽക്കത്ത: 1945-ൽ അസ്തമിച്ചുപോയ ഐഎൻഎ യ്ക്ക് പുനർ ജീവൻ നൽകിക്കൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരുടെ നേതൃത്വത്തിൽ മൂന്നാം ഐഎൻഎ യ്ക്ക് തുടക്കം കുറിച്ചു. മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും ശക്തമായ പ്രചാരണ പരിപാടികൾ രാജ്യം മുഴുവൻ സംഘടിപ്പിക്കുകയുമാണ് ഐഎൻഎ-3 യുടെ ലക്ഷ്യം.

ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ അന്താരാഷ്ട്ര യുവജന വിഭാഗമായിട്ടാണ് ഐഎൻഎ-3 പ്രവർത്തിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 118-ാം ജന്മദിനമായ ജനുവരി 23 ന് കൽക്കത്തയിലെ നേതാജിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വച്ച് നേതാജിയുടെ പൗത്രി കൃഷ്ണാ ബോസും അവരുടെ മകൻ ഡോ. സുഗാതാ ബോസും ചേർന്ന് ഐഎൻഎ-3 യുടെ 'ലോഗോ' പ്രകാശനം ചെയ്തു. ഐഎൻഎ-3 സ്ഥാപകനും ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റുമായ രാജീവ് ജോസഫ് പ്രകാശന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ഐഎൻഎ-3 യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ രണ്ടാം ഐഎൻഎ ആരംഭം കുറിച്ചത് 1943 ജൂലൈ 4 ന് സിംഗപ്പൂരിൽ വച്ചായിരുന്നു. ആ ചരിത്ര ദിനത്തിന്റെ ഓർമ്മകൾ തൊട്ടുണർത്തിക്കൊണ്ട് ഐഎൻഎ-3 യുടെ ഔദ്യോഗിക ഉദ്ഘാടനം 2015 ജൂലൈ 4 ന് സിംഗപ്പൂരിൽ വച്ചു തന്നെ നടക്കും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് നേതാജി സുഭാഷ് ചന്ദ്രബോസ് 'ഐഎൻഎ' ശക്തിപ്പെടുത്തിയത്. അതേ മാതൃകയിലും കേഡർ സ്വഭാവത്തിലുമാണ് ഐഎൻഎ-3 പ്രവർത്തിക്കുന്നതെങ്കിലും രാജ്യമെമ്പാടും 'മത സൗഹാർദ്ദ സമ്മേളനങ്ങൾ' സംഘടിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.