ന്യൂഡൽഹി:രാജ്യത്തെ ഏഴ് ലോക്‌സഭാംഗങ്ങളുടെയും, 98 എംഎൽഎമാരുടെയും സ്വത്തുവിവരങ്ങളിൽ ക്രമക്കേട് കണ്ടെത്തി. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് വെളിപ്പെടുത്തിയ സ്വത്തുക്കളിൽ വൈരുദ്ധ്യം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളിലാണ് ക്രമക്കേടുകളുള്ളത്. കേസ് അന്വേഷിക്കുമെന്നും, സ്വത്ത് വിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്നും സിബിഡിടി വ്യക്തമാക്കി.എന്നാൽ എംപിമാരുടെയും, എംഎൽഎമാരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്താൻ സിബിഡിടി തയ്യാറായില്ല.

26 ലോക്‌സഭാ എംപി.മാർ, 11 രാജ്യസഭാ എംപി.മാർ, 257 എംഎ‍ൽഎ.മാർ എന്നിവരുടെ സ്വത്തുക്കളിൽ ക്രമാതീതമായ വർധനയുണ്ടായിട്ടുണ്ടെന്ന് സന്നദ്ധസംഘടനയായ ലോക് പ്രഹാരി പരാതി നൽകിയിരുന്നു. ഇതിന്മേലാണ് സി.ബി.ഡി.ടി. അന്വേഷണം നടത്തിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം 26 ലോക്‌സഭാംഗങ്ങൾ, രണ്ട രാജ്യസഭാംഗങ്ങൾ, 215 എംഎൽഎമാർ എന്നിവരുടെ വിവരങ്ങൾ സിബിഡിടിക്ക് കൈമാറിയിരുന്നു. 9 രാജ്യസഭാംഗങ്ങളുടെയും, 42 എംഎൽമാരുടെയും പരിശോധനാ റിപ്പോർട്ട് കിട്ടിയിട്ടില്ല.

ഈ മാസം ആറിന് സിബിഡിടി നൽകിയ റിപ്പോർട്ട് അപൂർണമാണെന്ന് കണ്ട് സുപ്രീം കോടതി അത് തള്ളുകയും സമ്പൂർണറിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അതേസമയം, ജനപ്രതിനിധികളുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ലെങ്കിൽ ്അത് മുദ്ര വച്ച കവറിൽ നൽകാനും കോടതി നിർദ്ദേശിച്ചു.തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.

വിവരാവകാശ നിയമപ്രകാരം സംരക്ഷണമുള്ളതു കൊണ്ട് ജനപ്രതിനിധികളുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്നാണ് സിബിഡിടി പറയുന്നത്.സന്നദ്ധ സംഘടനയായ ലോക് പ്രഹാരിയുടെ പരാതി പ്രകാരം സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ സ്വത്ത് വെളിപ്പെടുത്താറുണ്ടെങ്കിലും, അതിന്റെ ഉറവിടം വെളിപ്പെടുത്താറില്ല. ഇതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ.