ന്യൂഡൽഹി: സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവെച്ചു. വെർച്ച്വൽ ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറുകളിൽ ഒപ്പിട്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും യോഗത്തിൽ സന്നിഹിതരായിരുന്നു.

കരാർ ഉഭയകക്ഷി വ്യാപാരം വർധപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുക്ഷേമം മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാർ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപാര കരാറിൽ ഒപ്പിട്ടതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് സമ്പദ്വ്യവസ്ഥകളിലും നിലനിൽക്കുന്ന വലിയ സാധ്യതകൾക്ക് അടിവരയിട്ട മോദി, ഈ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഈ കരാർ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണിത്.

കരാറിന്റെ അടിസ്ഥാനത്തിൽ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നൽകാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് കരാർ ഗുണകരമാണ്. വരാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകളും അറിയിച്ചു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്ന് ഒപ്പുവെച്ച കരാറെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ പറഞ്ഞു. വർധിച്ച വ്യാപാര - സാമ്പത്തിക സഹകരണത്തിന് പുറമെ, ജോലി, പഠനം, യാത്ര എന്നിവയുടെ വിപുലീകരണത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാകും. ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും വിതരണ ശൃംഖലകളുടെ സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നുവെന്ന സന്ദേശവും കരാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.