മലപ്പുറം: വിരൽതുമ്പിൽ പേന കറക്കി കൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മലപ്പുറത്തെ ഒരു വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ വേങ്ങര മരക്കാപറമ്പ് കൊട്ടേക്കാട്ട് നൗഷാദ് അലി-ലൈലാബി ദമ്പതികളുടെ മൂത്ത മകനും വേങ്ങര മലബാർ കോളേജിലെ രണ്ടാം വർഷ കംബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ സിനാൻ ആണ് പേന കറക്കി കൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്. വിരലിന് ചുറ്റും പേനകറക്കുന്നതിൽ ഇത്തരത്തിൽ റെക്കോർഡ് നേടുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് സിനാൻ. മാസങ്ങൾക്ക് മുമ്പ് യുട്യൂബിൽ കണ്ട ഒരു വീഡിയോ ആണ് ഇത്തരത്തിലൊരു പ്രകടനം നടത്താൻ സിനാനെ പ്രേരിപ്പിച്ചത്.

സ്‌കൂൾ തലം മുതൽ ക്ലാസ് മുറികളിൽ വെച്ച് പേന കയ്യിലിട്ട് കറക്കുന്നത് സിനാന്റെ ശീലമായി രുന്നു. പലരും ദുശീലമെന്ന് പറഞ്ഞ് ചീത്ത പറഞ്ഞിരുന്നെങ്കിലും സിനാൻ ആ ശീലം ഉപേക്ഷിച്ചി രുന്നില്ല. പിന്നീട് ഗെയിംസ് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഒരു വീഡിയോ യുട്യൂബിൽ കണ്ട തോടെയാണ് ഈ വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയെ കുറിച്ച് അറി യുന്നത്. ഇതോടെ സിനാനും പരിശീലനം തുടങ്ങി. വലതു കയ്യിലെ പെരുവിരലിന് ചുറ്റും ഒരു മിനിട്ടിൽ 88 തവണ പേന കറക്കിയതാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. കാനഡക്കാരിയായ അലേഷ്യ അമോട്ടോയാണ് ഗിന്നസ് റെക്കോർഡിന് ഉടമ. എന്നാൽ ഇതിനെ മറികടക്കു ന്നതാ യിരുന്നു സിനാന്റെ പ്രകടനം. സിനാൻ ഒരു മിനിട്ടിൽ 117 തവണ പേന വലതു കയ്യിലെ പെരു വിര ലിന് ചുറ്റും കറക്കും.

പ്രകടനത്തിന്റെ വീഡിയോയും തെളിവുകളും സഹിതം സിനാൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിനും ഗിന്നസ് റെക്കോർഡിനും വേണ്ടി അപേക്ഷിച്ചെങ്കിലും ഗിന്നസ് റെക്കോർഡിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം നൽകിയത്. പെൻ സപ്ന്നിങ് എറൗണ്ട് തമ്പ് എന്ന വിഭാഗത്തിലാണ് സിനാന് അംഗീകരാം ലഭിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങൾ നടക്കാറുണ്ടെങ്കിലും നമ്മുടെ നാട്ടിൽ സജീവമല്ല. മാത്രവുമല്ല ഇതൊരു മത്സര വിഭാഗമാണെന്നോ ഇത്തരത്തിലുള്ള റെക്കോർഡുകൾ ഉള്ളതായോ ആർക്കും അറിയുകയും ഇല്ല. ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ പേനയും പുസതകവുമെല്ലാം കൈവിരലിന് മുകളിലിട്ട് കറക്കാറുണ്ടെങ്കിലും ഇത്തരം ശീലങ്ങളെ ആരും പ്രോത്സാഹിപ്പിക്കാറില്ല. ക്ലാസ് മുറിയിൽ വെച്ച് വെറുതെ ഇരിക്കുമ്പോൾ പേന കറക്കിയതിന് സിനാനെ ഒരു തവണ പ്രിൻസിപ്പൾ ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ ശീലം ഇന്ന് സിനാന് അംഗീകാരം നേടികൊടുക്കുകയും ചെയ്തിരിക്കുന്നു. നിലവിലെ ഗിന്നസ് റെക്കോർഡ് മറികടക്കുന്ന പ്രകടനം നടത്തിയ സാഹചര്യത്തിൽ ഗിന്നസ് അധികൃതരിൽ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് സിനാനും കുടുംബവും. ചിത്രരചനയിലും ടെന്നീസ് കളിയിലും തൽപരനായ സിനാൽ മലപ്പുറം ജില്ലക്ക് വേണ്ടി ടെന്നീസ് കളിക്കുകയും ചെയ്തിട്ടുണ്ട്.