ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരിന് അൽപ സമയത്തിനകം തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിങ് തെരഞ്ഞെടുത്തു.

ഇഷാൻ കിഷനു പകരം സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബോളർമാർ. വെറ്ററൻ താരം ശുഐബ് മാലിക്ക് പാക്കിസ്ഥാൻ ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

രാജ്യാന്തര ട്വന്റി20യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നി

ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. 12 തവണ ഏകദിന - ട്വന്റി 20 ലോകകപ്പുകളിൽ ഏറ്റുമുട്ടിയതിൽ 12 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.

ഏകദിന ലോകകപ്പിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോൾ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ടി20 ലോകകപ്പിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി.

പ്രതിഭകളെ കൊണ്ട് സമ്പന്നമായ ഇന്ത്യയ്ക്കാണ് വിജയ സാധ്യതയിൽ മുൻതൂക്കമെങ്കിലും ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരടങ്ങുന്ന പാക് ബാറ്റിങ് നിരയും ഒട്ടും മോശമല്ല. മാത്രമല്ല. ദുബായിൽ കളിച്ച അവസാന ആറ് ട്വന്റി 20 മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല എന്നത് പാക് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 73 കളിയിൽ ജയിച്ചപ്പോൾ 37ൽ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികൾ. ഇന്ത്യയുടെ വിജയശതമാനം 63.5. പാക്കിസ്ഥാൻ ഇതുവരെ 129 ട്വന്റി 20യിൽ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോൾ 45 കളിയിൽ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയിൽ. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോൾ പാക്കിസ്ഥാൻ ഓരോ ജയവും തോൽവിയും രുചിച്ചു.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോലി (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര

പാക്കിസ്ഥാൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വാസിം, ഷതബ് ഖാൻ, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി