ഭരണകക്ഷിയായ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച രാജു ഏബ്രഹാം എംഎൽഎ, യുഡിഎഫിനു വേണ്ടി കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസൻ, എൻഡിഎയ്ക്കുവേണ്ടി മുൻ സ്റ്റേറ്റ് സെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ എന്നിവർ അണിനിരന്നപ്പോൾ അമേരിക്കയിലെ രാഷ്ട്രീയ പ്രവർത്തകരും ഉന്നം പിഴയ്ക്കാതുള്ള ചോദ്യങ്ങളുമായെത്തി. പ്രസ്‌ക്ലബ് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം, മാധ്യമ പ്രവർത്തകൻ ജിനേഷ് തമ്പി എന്നിവരായിരുന്നു മോഡറേറ്റർമാർ. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ സ്വാഗതവും ട്രഷറർ ജീമോൻ ജേക്കബ് നന്ദിയും പറഞ്ഞു.

കേരളത്തിലെ മുന്നു മുന്നണികളുടേയും നേതാക്കളെ അണിനിരത്തി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഇലക്ഷൻ ഡിബേറ്റ് വാക്കുകൾ കൊണ്ടുള്ള പോർക്കളം സൃഷ്ടിച്ചു. വാക്ശരങ്ങളിൽ പ്രകമ്പനം കൊണ്ട ചാർച്ചാവേദി അമേരിക്കൻ മലയാളികൾക്ക് വേറിട്ട അനുഭവമായി.

പിണറായിയുടെ ഭരണത്തിന് തുടർച്ച ഉറപ്പാണെന്നു രാജു ഏബ്രഹാം പറഞ്ഞു. സർവെകളെല്ലാം പറയുന്നത് അതാണ്. വിവാദങ്ങൾ പലതുണ്ടായി. പക്ഷെ രാവിലെ ഉണ്ടാകുന്ന വിവാദത്തിന് വൈകിട്ടു വരെയായിരുന്നു ആയുസ്. ജനം അതൊന്നും വിശ്വസിച്ചില്ല. ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങൾ പലതും ഉണ്ടായി. എന്നാൽ അവയ്ക്കൊന്നും തോറ്റുകൊടുക്കാതെയുള്ള പോരാട്ടമാണ് സർക്കാർ നടത്തിയത്. ജനത്തെ ചേർത്തു നിർത്തി ഒരു ക്യാപ്റ്റനായി മുഖ്യമന്ത്രി മുന്നോട്ടുപോയി.

കെ ഫോൺ വഴി സൗജന്യ ഡേറ്റ പദ്ധതി വലിയ നേട്ടമായി. കെ- റെയിൽ പദ്ധതി ഇപ്പോൾ ആലോചനയിലുണ്ട്.

നീതി ആയോഗ് മികച്ച സംസ്ഥാനമായി കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഒമ്പത് കാര്യങ്ങളിൽ നാം മുന്നിലാണ്. ക്രമസമാധാനം മെച്ചം. മറ്റിടങ്ങളിൽ വർഗീയ കലാപങ്ങളുണ്ടാകുമ്പോൾ കേരളം ഏറെക്കുറെ ശാന്തം. സ്ത്രീ പീഡനം ഒറ്റപ്പെട്ട സംഭവം മാത്രം.

കിഫ്ബി വഴി 60,000 കോടിയുടെ വികസനപദ്ധതികൾ. അസാധ്യമെന്നു കരുതിയ ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കിയപ്പോൾ മോദി വരെ കയ്യടിച്ചു. പാവപ്പെട്ടവർക്ക് പെൻഷൻ കൂട്ടുകയും അത് കൃത്യമായി നൽകുകയും ചെയ്തു.

വെറും 100 ആയിരുന്ന കോവിഡ് രോഗബാധ 5000 ആയത് സമരങ്ങൾ കൊണ്ടാണ്. എന്നിട്ടും മരണസംഖ്യ കുറവ്. ലോകം തന്നെ നമ്മെ അതിശയത്തോടെ നോക്കുന്നു. കഴിഞ്ഞ പ്രകടനപത്രികയിലെ 600 കാര്യങ്ങളിൽ 550 നടപ്പാക്കി. പുതിയതിൽ 900 കാര്യങ്ങളാണുള്ളത്- അദ്ദേഹം പറഞ്ഞു.

ഇലക്ഷനിൽ പ്രവാസികൾ കാണിക്കുന്ന താത്പര്യത്തിനു നന്ദിയുണ്ടെന്നു രാധാകൃഷ്ണമേനോൻ പറഞ്ഞു. ഇന്ത്യയിൽ മാറ്റങ്ങളുടെ കാറ്റ് ആഞ്ഞടിക്കുന്നു. പക്ഷെ കേരളം ഒറ്റപ്പെട്ട തുരുത്തായി നിൽക്കുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ കേരളം മാത്രം പഴയപടി നിന്നതു പോലെ. അടുത്ത ഇലക്ഷനിൽ കേരളം മാറി.

ദേശീയതയുടെ രാഷ്ട്രീയമാണ് മോദി നടപ്പാക്കുന്നത്. വികസന പദ്ധതികൾ, സാധാരണക്കാരനെ സഹായിക്കാനുള്ള പദ്ധതികൾ എന്നിവ ഏറെ. അതിൽ പലതും പേരുമാറ്റി ഇടതുമുന്നണി സ്വന്തം പദ്ധതികളാക്കുന്നു.

കമ്യൂണിസ്റ്റുകൾക്ക് മാറ്റം വന്നു എന്നു പറയുമെങ്കിലും പുള്ളിപ്പുലിക്ക് യഥാർത്ഥ സ്വഭാവം മറച്ചുവയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞപോലെയാണ്. അതുകൊണ്ട് അവരെ ജനം വിശ്വാസത്തിലെടുക്കുമെന്നു കരുതുന്നില്ല. ബിജെപിയും, ബിജെപി വിരുദ്ധ മുന്നണിയും എന്നതാണ് സ്ഥിതി. മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്ത് കോൺഗ്രസിനു ശക്തനായ സ്ഥാനാർത്ഥിയില്ല. പുതുപ്പള്ളിയിൽ നേർച്ചക്കോഴി കണക്കെ ആരെയെങ്കിലും നിർത്തും. ചെന്നിത്തലയ്ക്കെതിരേയും അങ്ങനെ തന്നെ. ഇതൊക്കെ ഒത്തുകളിയുടെ ഭാഗം.

അഭയ കേസിൽ ഉൾപ്പെട്ട ബിഷപ്പും, മാഫിയയും പറഞ്ഞതനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലം കേരളാ കോൺഗ്രസിനു വിട്ടുകൊടുത്തതെന്നു തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് ആരോപിച്ചിരുന്നു.

മോദി ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിൻ നൽകുന്നു. ഗർഭിണികൾക്കും സ്ത്രീകൾക്കും സഹായമെത്തിക്കുന്നു. ഈ ഇലക്ഷനിൽ ബിജെപി നിയന്ത്രിക്കുന്ന സർക്കാർ ഉണ്ടാകും - അദ്ദേഹം അവകാശപ്പെട്ടു.

ഇടതു മുന്നണിക്ക് ആശയ ദാരിദ്ര്യമാണെന്നു സി.എസ് ശ്രീനിവാസൻ പറഞ്ഞു. പ്രമുഖ നേതാവ് അച്യുതാനന്ദൻ വീട്ടിൽ ഏകനായി അവഗണിക്കപ്പെട്ട് കഴിയുന്നു. ഉപദേശകർ കൂടിയാൽ അപടത്തിൽ ചാടും എന്ന ചാണക്യസൂത്രം ഫലിച്ചതുപോലെയാണ് മുഖ്യമന്ത്രിയുടെ കാര്യം. കൊച്ചു കുട്ടികളുടെ മുന്നിൽ വരെ മുഖ്യമന്ത്രി അപഹസിക്കപ്പെട്ട ഒരു കാലമില്ല.

ആഴക്കടൽ കരാറിൽ രാജമാണിക്യം ഐഎഎസും, പ്രശാന്ത്കുമാർ ഐഎഎസും ഒപ്പിട്ടു. മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ അവരത് ചെയ്യുമോ?

കൂടുതൽ ആർഎസ്എസുകാരുടെ രക്തംവീണ സ്ഥലമാണ് തലശേരി. പക്ഷെ അവിടെ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. ആരെ സഹായിക്കാനാണിത്. ഗുരുവായൂരും, ദേവികുളത്തും അതുപോലെ തന്നെ.

ഒരുകാലത്ത് ഇന്ത്യയിലെ വെളിച്ചം ലോകം ഉറ്റുനോക്കിയിരുന്നു. ഇന്നിപ്പോൾ ഇന്ത്യ അന്ധകാരത്തിലാണ്. വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും അന്ധകാരം നിറഞ്ഞിരിക്കുന്നു. മോദി സർക്കാർ 27 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. കേരളത്തിലുള്ള ബിപിസിഎല്ലിനു എട്ടുലക്ഷം കോടി രൂപ സ്റ്റേറ്റ് ബാങ്ക് വിലയിട്ടതാണ്. വിറ്റത് 72,000 കോടി രൂപയ്ക്ക്. പെട്രോളിന് 60 ശതമാനം ടാക്സ്. അതുകൊടുക്കുന്ന 81 ശതമാനം ഹിന്ദുക്കളാണ്. ഗ്യാസിന് 825 രൂപ കൂട്ടി. നാൽപ്പത്തഞ്ച് ശതമാനം പേർ അതു വാങ്ങുന്നില്ല. ആറുലക്ഷം കക്കൂസുകൾ വെള്ളമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നു. വെള്ളത്തിന്റെ കാര്യം സർക്കാർ മറന്നു. ബിജെപി ജനത്തെ ശ്രദ്ധിക്കുന്നില്ല. 174 സമ്പന്നർക്കുവേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ഇടതു സർക്കാരാകട്ടെ കേരളീയർക്ക് മൂന്നുലക്ഷം കോടിയുടെ കടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു തവണ പാർട്ടിയിൽ എം.എൽഎ ആയവർ ചുരുക്കമാണെന്ന് രാജു ഏബ്രഹാം പറഞ്ഞു. മന്ത്രിയാകാത്തതിൽ ദുഃഖമില്ല. പാർട്ടിക്ക് പ്രാധാന്യമില്ലാത്ത മന്ത്രിസഭയിൽ അംഗമാകരുത് എന്നതാണ് സിപിഎം നയം. അതിനാൽ ജ്യോതിബാസു പ്രധനാമന്ത്രിയായില്ല.അതു ചരിത്രപരമായ മണ്ടത്തരമല്ല.

കേരള സർക്കാർ ഭക്ഷ്യധാന്യ കിറ്റ് കൊടുക്കുന്നത് ഔദാര്യമല്ലെന്നും സർക്കാരിന്റെ കടമയാണെന്നും രാധാകൃഷ്ണ മേനോൻ പറഞ്ഞു.

എന്നാൽ കിറ്റ് കൊടുക്കുന്നത് സർക്കാർ പണം മുടക്കിയാണെന്ന് രാജു ഏബ്രഹാം പറഞ്ഞു. ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ നയം. പ്രളയകാലത്ത് കേന്ദ്രം സഹായിച്ച പണം തിരിച്ചുവാങ്ങുകയായിരുന്നു.

എന്നാൽ പ്രളയ ഫണ്ട് എവിടെ പോയി എന്നു ശ്രീനിവാസൻ ചോദിച്ചു. അതു സഖാക്കൾ വീതിച്ചു. ഇതുവരെ കണക്ക് കാണിച്ചിട്ടില്ല.

കർഷക സമരം തെറ്റിദ്ധാരണ മൂലമാണെന്നു രാധാകൃഷ്ണമേനോൻ സമർത്ഥിച്ചു. വർഗ്ഗീയ മതപരമായ അധിക്ഷേപം ബിജെപിക്കെതിരേ ഉപയോഗിക്കുന്നത് വിശ്വസിക്കരുത്. ക്രൈസ്തവരേയും മുസ്ലിംകളേയും മോദി സർക്കാർ തുണയ്ക്കുകയാണ് ചെയ്യുന്നത്.

ബി.ജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നു ശ്രീനിവാസൻ പറഞ്ഞു. വിജയസാധ്യത കൂടുതലുണ്ടെന്ന് അവർ കരുതുന്ന 9 എ ക്ലാസ് സീറ്റിലും അവർ വിജയിക്കില്ല.

ശബരിമല വിധി വന്നാൽ എല്ലാവരുമായും ചർച്ച നടത്തി തീരുമാനങ്ങളെടുക്കുമെന്ന് രാജു ഏബ്രഹാം പറഞ്ഞു.

ആഴക്കടൽ വിവാദം മുതൽ സ്വപ്ന- ശിവശങ്കർ പ്രശ്നം വരെ അറിയാത്ത മുഖ്യമന്ത്രി എന്തു ക്യാപ്റ്റനാണെന്ന എ.സി ജോർജിന്റെ ചോദ്യത്തിനു ഇത്തരം ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞതാണെന്നു രാജു ഏബ്രഹാം പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനം കേന്ദ്രം തീരുമാനിക്കേണ്ട കാര്യമാണ്. പ്രശാന്ത് ഒപ്പിട്ടത് ട്രോളർ നിർമ്മിക്കാനുള്ള പ്രൊജക്ടുകളിലാണ്.

കമ്പനി ഒപ്പുവയ്ക്കുകയും രേഖകളെല്ലാം ചെന്നിത്തലയ്ക്ക് നൽകുകയുമായിരുന്നു. ഇലക്ഷനു മുമ്പ് ഒരു വിവാദമായിരുന്നു ലക്ഷ്യം. രാവിലെ വരുന്ന ആരോപണങ്ങൾ വൈകുന്നേരമാകുമ്പോൾ വാടി തളരുന്നു.

സ്ത്രീകളെ ചാക്കിൽ കെട്ടി ശബരിമലയിൽ കൊണ്ടുപോയി ഇട്ടിട്ട് മുഖ്യമന്ത്രിയുടെ പുച്ഛിച്ചുള്ള ചിരി കേരളീയർ മറക്കില്ലെന്നു രാധാകൃഷ്ണ മേനോൻ പറഞ്ഞു.

ആഴക്കടൽ പദ്ധതി കമ്മീഷൻ അടിക്കാനുള്ള പരിപാടിയായിരുന്നുവെന്നു ശ്രീനിവാസൻ പറഞ്ഞു. സ്പ്രിങ്ളർ കരാറും പിൻവലിച്ചു. എല്ലാം ചെന്നിത്തലയുടെ ഇടപെടൽ മൂലമായിരുന്നു.

ഡാമുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്നു രാജു ഏബ്രഹാം പറഞ്ഞു. ഡാമുകളില്ലാത്ത അച്ചൻകോവിലാർ, മണിമലയാർ എന്നിവ നിറഞ്ഞുകവിഞ്ഞാണ് മല്ലപ്പള്ളിയിലും റാന്നിയിലുമൊക്കെ വെള്ളം കയറിയത്. ഡാം ദിവസങ്ങളായി തുറന്നിരിക്കുകയായിരുന്നു. പക്ഷെ ഡാമിനു ഉൾക്കൊള്ളാൻ കഴിയാത്തതിൽ കൂടുതൽ വെള്ളം മഴ പെയ്ത് ഉണ്ടായി എന്നതാണ് സത്യം.

ശിവശങ്കറിനെതിരേ തെളിവൊന്നും കണ്ടെത്താനായില്ലെന്നു അദ്ദേഹം പറഞ്ഞു. ഈ സർക്കാർ 134 പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് നൽകി. വിധി വരുന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷെ ഒരു പള്ളി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.

കോൺഗ്രസ് മുക്ത ഭാരതം എന്നു പറയുമ്പോൾ അഴിമതി രഹിത ഭാരതം എന്നാണ് വിവക്ഷിക്കുന്നതെന്നു രാധാകൃഷ്ണമേനോൻ പറഞ്ഞു. എന്നാൽ എംഎ‍ൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് അഴിമതി കൂടാതെയാണോ എന്നു രാജു ഏബ്രഹാം ചോദിച്ചു.