- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗിൽഗിത് - ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകാനൊരുങ്ങി പാക്കിസ്ഥാൻ; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഗിൽഗിത് - ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിനെ എതിർത്ത് ഇന്ത്യ രംഗത്ത്. ഈ ഭൂപ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ നിയമവിരുദ്ധമായും ബലമായും പിടിച്ചുവെച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നിയമവിരുദ്ധമായും ബലമായും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലം പ്രസ്താവനയിൽ പറഞ്ഞു.
'ഗിൽഗിത് - ബാൾട്ടിസ്താൻ' എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഉൾപ്പെടെ ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ മറച്ചുവെക്കാൻ ഉദ്ദേശിച്ചുള്ളതാണിതെന്നും എന്നാൽ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏഴ് പതിറ്റാണ്ടായി നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ, ചൂഷണം, സ്വാതന്ത്ര്യം നിഷേധിക്കൽ എന്നിവ മറയ്ക്കാൻ കഴിയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഗിൽഗിത് - ബാൾട്ടിസ്താൻ താത്കാലിക പ്രവിശ്യാപദവി നടപടി നൽകുന്നതായി പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2009 മുതൽ ഭാഗികമായ സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ഇവിടെ പ്രദേശത്ത് ഭരണം നടത്തുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ പ്രദേശത്തിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെടും.
ജമ്മുകശ്മീർ, ലഡാക്ക്, ഗിൽഗിത് ബാൾട്ടിസ്താൻ എന്നിവ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനെ നേരത്തേതന്നെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്. ജമ്മുകശ്മീരിനോട് ചേർന്നുള്ള അധിനിവേശ പ്രദേശങ്ങളിൽ ഭൗതികമാറ്റങ്ങൾ വരുത്താൻ പാക്കിസ്ഥാൻ സർക്കാരിനോ അവിടത്തെ കോടതിക്കോ അധികാരവുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗിൽഗിത് ബാൾട്ടിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടത്താൻ ഇക്കഴിഞ്ഞ മേയിൽ പാക്കിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടപ്പോഴായിരുന്നു ഇത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അത്തരം ശ്രമങ്ങളുണ്ടായാൽ ശക്തമായി മറുപടിനൽകുമെന്നും അധിനിവേശ പ്രദേശങ്ങളിൽനിന്ന് പാക്കിസ്ഥാൻ ഉടൻ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.


