സെഞ്ചൂറിയൻ: ഇന്ത്യയുടെ ദക്ഷിണാണാഫ്രിക്കൻ പര്യടനത്തിലെ ഒരു മത്സരത്തിലും കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. കോവിഡിന്റെ ഓമിക്രോൺ വകഭേദം പടരുന്ന സാഹര്യത്തിലാണ് ഇരു ക്രിക്കറ്റ് ബോർഡുകളുടേയും തീരുമാനം.

മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുക. നേരത്തെ, സെഞ്ചൂറിയനിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കാതിരിക്കൂവെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ക്രിക്കറ്റ് സൗത്താഫ്രിക്കയും ബിസിസിഐയും ചേർന്ന് നടത്തിയ ചർച്ചയിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.ഇക്കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഡിസംബർ 26ന് ബോക്‌സിങ് ഡേയിലാണ് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാൻഡറേഴ്‌സിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റ് വിൽപനയും ആരംഭിച്ചിരുന്നില്ല.

പര്യടനത്തിനായി ഡിസംബർ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യൻ ടീം ഒരു റിസോർട്ടിൽ കർശന ബയോ-ബബിളിലാണ്. താരങ്ങൾ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിലെ ചതുർദിന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച നീട്ടിവച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകൻ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തിൽ കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.