ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളി തടസ്സപ്പെടുത്തി മഴ. ഇടയ്ക്കിടെ പെയ്ത മഴയെ തുടർന്ന് തടസ്സപ്പെടുത്തിയ രണ്ടാം ദിനത്തിൽ 33.4 ഓവർ മാത്രമാണ് കളി നടന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറിയുമായി കെഎൽ രാഹുലും ഏഴു റൺസോടെ ഋഷഭ് പന്തുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 58 റൺസ് കൂടി വേണം.

രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് 36 റൺസെടുത്തപ്പോൾ പൂജാരയുടെ സമ്പാദ്യം നാല് റൺസാണ്. കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല. അഞ്ചു പന്തിൽ അഞ്ചു റൺസെടുത്ത് രഹാനെയും ക്രീസ് വിട്ടു.

97 റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യ പിന്നീട് തകരുകയായിരുന്നു. 15 റൺസ് എടുക്കുന്നതിനിടയിലാണ് ഇന്ത്യ നാല് വിക്കറ്റ് കളഞ്ഞത്.

നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 65.4 ഓവറിൽ 183 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് ഇംഗ്ലീഷ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. 108 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 64 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ബേൺസിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ സാക് ക്രോളിക്കും പിടിച്ചു നിൽക്കാനായില്ല. സ്‌കോർ 42-ൽ നിൽക്കേ 27 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന് 42 റൺസ് എന്ന നിലയിലായി ആതിഥേയർ.

അടുത്തത് 18 റൺസെടുത്ത ഡോം സിബ്ലെയുടെ ഊഴമായിരുന്നു. 70 പന്ത് നേരിട്ട താരത്തെ മുഹമ്മദ് ഷമി, കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ചു. ജോണി ബെയർസ്റ്റോവിനും അധികം പിടിച്ചുനിൽക്കാനായില്ല. രണ്ടാം സെഷനിലെ അവസാന പന്തിൽ 71 പന്തിൽ നിന്ന് 29 റൺസെടുത്ത ബെയർസ്റ്റോവിനെ മുഹമമദ് ഷമി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആ ഓവറിലെ അവസാന പന്തിൽ ഡാൻ ലോറൻസും പുറത്തായി. പിന്നീട് 18 പന്ത് നേരിട്ടിട്ടും അക്കൗണ്ട്് തുറക്കാത്ത ജോസ് ബട്ലറെ ജസ്പ്രീത് ബുംറ തിരിച്ചയച്ചു.

ജോ റൂട്ടിന്റെ ചെറുത്തുനിൽപ്പ് ശർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുരുക്കി. ആ ഓവറിൽ ഒലി റോബിൻസണും മടങ്ങി. സ്റ്റുവർട്ട് ബ്രോഡിനും ജെയിംസ് ആൻഡേഴ്സണും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറയ്ക്കാണ്.

ഇന്ത്യക്കായി ബുംറ 20.4 ഓവറിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു. ശർദുൽ താക്കൂർ രണ്ടു വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റില്ല.