- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആവേശകമായ അന്ത്യത്തിലേക്ക്; ഒരു ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്; പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് വേണ്ടത് 7 വിക്കറ്റം; ലക്ഷ്യം കണ്ടാൽ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ബർമ്മിങാം: അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം കണ്ടു കൂസാതെ ഇംഗ്ലണ്ട്! 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 259 റൺസെടുത്തു. 76 റൺസുമായി ജോ റൂട്ടും 72 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ. ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷം ഇംഗ്ലണ്ടിന് തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് പിന്നീട് ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്
378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ അടിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണർമാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. തുടക്കത്തിലെ വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ ലീസും ക്രോളിയും ചേർന്ന് അടിച്ചുപറത്തി. തകർത്തടിച്ച ലീസാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. 44 പന്തിൽ അർധസെഞ്ചുറി തികച്ച ലീസിന് ക്രോളി മികച്ച പിന്തുണ നൽകി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇംഗ്ലീഷ് ഓപ്പണർമാരെ മെരുക്കാൻ പിച്ചിൽ നിന്ന് യായൊരു സഹായവും ലഭിക്കാഞ്ഞതോടെ ഒമ്പതാം ഓവറിൽ തന്നെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയെ പന്തേൽപ്പിച്ചു. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണർമാരെ വീഴ്‌ത്താൻ ജഡേജക്കുമായില്ല. 23 ഓവറിലാണ് 4.65 ശരാശരിയിൽ ഇംഗ്ലണ്ട് 107 റൺസടിച്ചത്.
ചായക്ക് തൊട്ടു മുമ്പ് ക്രോളിയെ(46) മടക്കി ജസ്പ്രീത് ബുമ്ര ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ചായക്കുശേഷമുള്ള ആദ്യ പന്തിൽ ഒലി പോപ്പിനെ പൂജ്യനായി മടക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു. തൊട്ടുപിന്നാലെ മികച്ച രീതിയിൽ ബാറ്റു ചെയ്യുകയായിരുന്ന അലക്‌സ് ലീസ്(56) റണ്ണൗട്ടായി. രണ്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടടമായതോടെ ഇംഗ്ലണ്ട് ഒന്നുലഞ്ഞു. എന്നാൽ ഏത് തകർച്ചയിലും പതറാതെ ബാറ്റും വീശുന്ന ജോ റൂട്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റി. വ്യക്തിഗത സ്‌കോർ 14ൽ നിൽക്കെ മുഹമ്മദ് സിറാജിന്റെ പന്തിൽ ബെയർസ്റ്റോ നൽകിയ ക്യാച്ച് ഗള്ളിയിൽ വിഹാരി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
ജോ റൂട്ട് ഷമിയുടെ പന്തിൽ രണ്ട് മൂന്ന് എൽബഡബ്ല്യു അപ്പീലുകൾ അതിവീജിച്ച് മുന്നേറി. അർധസെഞ്ചുറി പിന്നിട്ട ഇരുവരെയും തളക്കാനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 87 പന്തിലാണ് ബെയർസ്റ്റോ 72 റൺസെടുത്തതെങ്കിൽ റൂട്ട് 112 പന്തിലാണ് 76 റൺസടിച്ചത്. മികച്ച റൺറേറ്റിൽ ബാറ്റുവീശുന്ന ഇംഗ്ലണ്ട് ഓവറിൽ 4.54 റൺസ് വച്ചാണ് സ്‌കോർ ചെയ്തത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അഞ്ചാം ദിനം ചരിത്ര വിജയവുമായി ഇംഗ്ലണ്ട് പരമ്പര സമനിലയാക്കും. ഇംഗ്ലണ്ടിൽ 15 വർഷത്തിനുശേഷമുഴ്‌ള പരമ്പര ജയമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും.


