ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തുടങ്ങി ഇന്ത്യ ആദ്യ ദിനം മഴ മൂലം നേരത്തെ കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. 70 റൺസുമായി ശ്രീകർ ഭരതും 18 റൺസോടെ മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയും(25) ശുഭ്മാൻ ഗില്ലും(21) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 35 റൺസടിച്ച് ഭേദപ്പെട്ട തുടക്കമിട്ടു. വിൽ ഡേവിസിന്റെ പന്തിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി ഗിൽ മടങ്ങി. സ്‌കോർ 50ൽ എത്തിയതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ റൊമാൻ വാക്കറുടെ പന്തിൽ പുറത്തായി.

പിന്നാലെ വൺ ഡൗണായി ബാറ്റിംഗിനിറങ്ങിയ ഹനുമാ വിഹാരി(3)യെയും വാക്കർ തന്നെ മടക്കി. ശ്രേയസ് അയ്യർ 11 പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ 55-4ലേക്ക് കൂപ്പുകുത്തി.

മുൻ നായകൻ വിരാട് കോലിയും രവീന്ദ്ര ജഡേജയും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ജഡേജയെയും(13) വാക്കർ മടക്കി. 100 കടക്കും മുമ്പെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കോലിയും ശ്രീകർ ഭരതും ചേർന്ന് 100 കടത്തി. ഇരുവരും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും 33 റൺസെടുത്ത കോലിയെയും വാക്കർ തന്നെ വീഴ്‌ത്തി. പിന്നാലെ ശർദ്ദുൽ ഠാക്കൂറും(6) വാക്കർക്ക് മുന്നിൽ വീണതോടെ ഇന്ത്യ 148-7ലേക്ക് കൂപ്പുകുത്തി.

ഉമേഷ് യാദവിനെ(23) കൂട്ടുപിടിച്ച് ശ്രീകർ ഭരത് നടതതിയ പോരാട്ടം ഇന്ത്യയെ 200 കടത്തി. ഉമേഷിനെ വിൽ ഡേവിസ് മടക്കിയശേഷം മുഹമ്മദ് ഷമി(18) ഭരതിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ ആദ്യദിനം കൂടുതൽ നഷ്ടങ്ങളില്ലാതെ 246ൽ എത്തി. ലെസസ്റ്റർഷെയറിനായി റൊമാൻ വാക്കർ 11 ഓവറിൽ 24 റൺസിന് അഞ്ച് വിക്കറ്റെടുത്തപ്പോൾ വിൽ ഡേവിസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമെടുത്തു.