- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരിയറിലെ നൂറാം ടെസ്റ്റ് പൂർത്തിയാക്കിയ കോലിക്ക് ആദരവുമായി ബിസിസിഐ; സ്പെഷ്യൽ ടെസ്റ്റ് ക്യാപ് സമ്മാനിച്ച് ദ്രാവിഡ്; അനുഷ്‌കയെ ചുംബിച്ച് കോലി; അനുഷ്‌ക ഗ്രൗണ്ടിലെത്തിയത് ചർച്ചയാക്കി ആരാധകർ

മൊഹാലി: അന്താരാഷ്ട്ര കരിയറിൽ നൂറ് ടെസ്റ്റുകൾ പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐയുടെ ആദരം. പരിശീലകൻ രാഹുൽ ദ്രാവിഡ് സ്പെഷ്യൽ ടെസ്റ്റ് ക്യാപ് കൈമാറി. മത്സരത്തിന് തൊട്ടുമുമ്പാണ് നൂറാം ടെസ്റ്റ് ക്യാപ് നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ആദരിച്ചത്.
കഴിഞ്ഞ ദിവസം ബിസിസിഐ കോലിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. വീഡിയോയിൽ ദ്രാവിഡിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, മുൻ ഓപ്പണർ വിരേന്ദർ സെവാഗ് എന്നിവരെല്ലാം കോലിയെ കുറിച്ച് സംസാരിച്ചിരുന്നു.
ടോസിന് ശേഷമാണ് പരിശീലകരും സഹതാരങ്ങളും കോലിയെ ആദരിക്കുന്ന ചടങ്ങ് നടത്തിയത്. കോലിയുടെ ഭാര്യ അനുഷ്‌ക ശർമയും ഗ്രൗണ്ടിലുണ്ടായിരുന്നു. മനോഹരമായ പ്രസംഗത്തിലൂടെ കോലിയെ അഭിനന്ദിച്ചാണ് ദ്രാവിഡ് ക്യാപ് കൈമാറിയത്. ഇതിന് അതേരീതിയിൽ കോലി മറുപടിയും നൽകി. അതിനുശേഷം അനുഷ്‌കയെ ചുംബിച്ച് കോലി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കോച്ച് ദ്രാവിഡിന്റെ വാക്കുകൾ... ''ഇത് നിങ്ങൾ അർഹിച്ചതാണ്. വരാനുള്ള ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ആദ്യ മത്സരം കളിക്കുമ്പോൾ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടായിരിക്കണം 100 ടെസ്റ്റ് പൂർത്തിയാക്കുകയെന്നുള്ളത്. ഇപ്പോൾ 100 പൂർത്തിയാക്കുന്നു. ധൈര്യം, കഴിവ്, അച്ചടക്കം എല്ലാം നിറഞ്ഞതായിരുന്നു നിങ്ങളുടെ യാത്ര. ഇത്രയും ടെസ്റ്റുകൾ പൂർത്തിയാക്കി എന്നതിൽ മാത്രല്ല, സംഭവബഹുലമായ ഇത്രയും വലിയൊരു യാത്ര നടത്തിയതിലും നിങ്ങൾക്ക് അഭിമാനിക്കാം. നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ.'' ദ്രാവിഡ് പറഞ്ഞു.
കോലിയുടെ മറുപടിയിങ്ങനെ... ''എനിക്ക് സവിശേഷത നിറഞ്ഞ ദിവസമാണിത്. എന്റെ ഭാര്യ കൂടെയുണ്ട്. എന്റെ കുടുംബം, ബാല്യകാല കോച്ച്, സഹതാരങ്ങൾ എല്ലാവരും ഈ സവിശേഷ നിമിഷത്തിന് സാക്ഷികളായി. സഹതാരങ്ങളുടെ പൂർണ പിന്തുണയില്ലാതെ എനിക്ക് ഈ യാത്ര പൂർത്തിയാക്കാൻ സാധിക്കുമായിരുന്നില്ല. അവസരം നൽകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും ബിസിസിഐയോടും ഞാൻ കടപ്പെട്ടവനായിരിക്കും.
താങ്കളിൽ നിന്ന് സ്പെഷ്യൽ ക്യാപ്പ് വാങ്ങാനായിതിലും ഏറെ സന്തോഷം. എന്റെ കുട്ടികാല ഹീറോകളിൽ ഒരാളാണ് നിങ്ങൾ. അണ്ടർ 15 കളിക്കുമ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് നിങ്ങൾക്കൊപ്പമെടുത്ത ചിത്രം ഇപ്പോഴും എന്റെ ശേഖരണത്തിലുണ്ട്. ഇന്ന് നിങ്ങളിൽ ഞാൻ സ്പെഷ്യൽ ക്യാപ് ഏറ്റുവാങ്ങുമ്പോൾ അതൊരു സവിശേഷ നിമിഷം തന്നെയാണ്.'' കോലി പറഞ്ഞു.
ഈ ചടങ്ങിൽ കോലിക്കും ഇന്ത്യൻ ടീമിനുമൊപ്പം ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമയും ഗ്രൗണ്ടിലെത്തിയിരുന്നു. ഈ സമയത്ത് അനുഷ്‌ക എങ്ങനെ ഗ്രൗണ്ടിലെത്തി എന്നാണ് ആരാധകർ ഇപ്പോൾ ചർച്ചചെയ്യുന്നത്. ഇത് നിയമവിരുദ്ധമല്ലേ എന്നും ട്വീറ്റുകളിലൂടെ ആരാധകർ ചോദിക്കുന്നു.
കോലിയുടെ സഹോദരനും മറ്റു കുടുംബാഗങ്ങളും മുൻ പരിശീലകരും സ്റ്റാന്റിൽ നിൽക്കുമ്പോൾ അനുഷ്‌കയെ മാത്രം ഗ്രൗണ്ടിൽ ഇറങ്ങാൻ അനുവദിച്ചത് എന്തിനാണെന്നും ആരാധകർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ കോലിയേയും അനുഷ്‌കയേയും പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇഷാന്ത് ശർമ നൂറാം ടെസ്റ്റ് മത്സരം പൂർത്തിയാക്കിയപ്പോൾ അന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗ്രൗണ്ടിലെത്തിയിരുന്നുവെന്ന് കോലിയേയും അനുഷ്‌കയേയും പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കോലിക്ക് മുമ്പ് 11 താരങ്ങൾ ഇന്ത്യക്കായി നൂറു ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സുനിൽ ഗാവസ്‌കൾ, ദിലീപ് വെങ്സർക്കാർ, കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റുകളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞവർ.


