കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ സോഷ്യലിസ്റ്റ് മതേതര പരാമർശങ്ങൾ കേന്ദ്രസർക്കാർ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത് കുറ്റകരമായ അനാസ്ഥയാണെന്നും മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളി ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുമെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ.

മതനിരപേക്ഷതയാണ് ഭാരതത്തിന്റെ മുഖമുദ്ര. നാനാത്വത്തിൽ ഏകത്വമാണ് ഈ നാടിന്റെ ആത്മാവ്. ലോകരാഷ്ട്രങ്ങൾക്കുമുമ്പിൽ ഇന്ത്യയുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതും ആദരവോടെ ലോകജനത നോക്കിക്കാണുന്നതും ഭാരതത്തിന്റെ മതേതരമുഖവും ആർഷഭാരത സംസ്‌കാരവുമാണ്. വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തതയുള്ളപ്പോഴും പരസ്പരസ്‌നേഹവും സൗഹൃദവും വച്ചുപുലർത്തുന്ന വിവിധ മതങ്ങളുടെ ഐക്യത്തിലും സ്‌നേഹകൂട്ടായ്മയിലും വിഷബീജം കുത്തിവയ്ക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വി സിസെബാസ്റ്റ്യൻ സൂചിപ്പിച്ചു.

മതേതരപരാമർശങ്ങൾ ഒഴിവാക്കിയതിനെ കേന്ദ്രസർക്കാർ ന്യായീകരിക്കുന്നത് ലജ്ജാകരവും ഓരോ ഭാരതീയനോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ സർക്കാരിനെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ക്രൈസ്തവസമൂഹം. ഇതിന് ശക്തിയേകുന്നത് ഭരണഘടനയുടെ വൈശിഷ്ട്യമാണ്. അധികാരധാർഷ്ട്യത്തിൽ ഇതര മതവിഭാഗങ്ങളെ അടിച്ചമർത്താനും മതേതരമൂല്യങ്ങളെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ എതിർക്കപ്പെടുമെന്നും ഷെവലിയർ വി സി സെബാസ്റ്റ്യൻ പറഞ്ഞു.