സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഒരു ഇടവേളക്ക് ശേഷം വീണ്ടും ആക്രമണം. സിഡ്‌നിയിൽ ഇന്ത്യക്കാരിയായ ഐടി കൺസൽട്ടന്റ് കുത്തേറ്റുമരിച്ചു. പ്രഭാ അരുൺ കുമാർ (41) എന്ന യുവതിയാണ് ആണ് മരിച്ചത്. സിഡ്‌നിയിലെ പ്രാന്തപ്രദേശമായ വെസ്റ്റ്മീഡിലെ വീടിന് സമീപത്ത് നിന്ന് 300 മീറ്റർ അകലെ വച്ച് ഫോണിൽ സംസാരിക്കുമ്പോഴാണ് അജ്ഞാതനായ ആക്രമി പ്രഭയെ കുത്തി പരിക്കേൽപ്പിച്ചത്.

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കത്തിയുമായെത്തിയ അജ്ഞാതനായ അക്രമി പ്രഭയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അക്രമ സംഭവങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമാണ് വെസ്റ്റ് മീഡിലെ പറമാറ്റ പാർക്ക്. പലപ്പോഴും കാൽനടയാത്രക്കാരെ തടഞ്ഞു നിർത്തി കത്തി കാട്ടി വിരട്ടിയ ശേഷം അക്രമികൾ പണം ആവശ്യപ്പെടാറുള്ളത് ഇവിടെ നിത്യസംഭവമാണെന്ന് പ്രഭയുടെ ഒരു സുഹൃത്ത് ദ ഡെയ്‌ലി ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു.

ഇങ്ങനെ മോഷണ ശ്രമത്തിനിടെയാണ് പ്രഭ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അക്രമികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.