കൊച്ചി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നാട്ടിൽ വീടും സ്ഥലവും വാങ്ങുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് വീണ്ടും വ്യക്തമാക്കി ഹൈക്കോടതി. സിങ്കപ്പൂർ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ കേസ് പരിഗണിക്കവേയാണ് കേരളാ ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

വിദേശ പൗരത്വമുള്ളവരും ഇന്ത്യൻ വംശജരുമായവർക്ക് നാട്ടിൽ ഭൂമിയോ സ്ഥലമോ വാങ്ങുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ യാതൊരു തടസ്സവും ഇല്ല. അതേസമയം വിലക്കുള്ളത് കൃഷിഭൂമിയും ഫാം ഹൗസും തോട്ടങ്ങളും വാങ്ങുന്ന കാര്യത്തിൽ മാകത്രമാണെന്നും കോടതി വ്യക്തമാക്കി

വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യയിലുള്ള ഭൂമി കൈമാറ്റം ചെയ്യാൻ സാധ്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് കൃഷിഭൂമി, ഫാംഹൗസ്, തോട്ടഭൂമി എന്നിവ ഒഴിച്ചുള്ളവ ഇന്ത്യയിലുള്ള മറ്റൊരാൾക്കു കൈമാറ്റം ചെയ്യാൻ സാധ്യമാണെന്ന മുൻകോടതി വിധിയുടെ ചുവടു പിടിച്ചാണ് ഉത്തരവ്.

ഇന്ത്യൻ വംശജരും സിംഗപ്പൂർ പൗരന്മാരുമായ മക്കളുടെ ഭൂമി കൈമാറ്റത്തിന് പവർ ഓഫ് അറ്റോർണി ലഭിച്ചിട്ടുള്ള തിരുവനന്തപുരം ചാന്നാങ്കര സ്വദേശി ടെൽമ പാട്രിക് സമർപ്പിച്ച ഹർജിയിലാണു കോടതി നിർദ്ദേശം.

'ഫെമ' നിയമപ്രകാരം വിദേശപൗരനു ഭൂമി കൈമാറ്റത്തിനു നിയന്ത്രണമുണ്ടെന്നു പറഞ്ഞ് സബ്‌രജിസ്റ്റ്രാർ റജിസ്‌ട്രേഷൻ നിഷേധിച്ച സാഹചര്യത്തിലാണു ഹർജി. പ്രമാണം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്നും റജിസ്‌ട്രേഷൻ നടത്തിക്കൊടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നിർദേശിച്ചു.