കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്രവിപണി ഉറപ്പുവരുത്തുന്നതിനും വാണിജ്യമേഖലയിൽ സംസ്ഥാനത്തിന്റെ അനന്ത സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ആവശ്യനടപടികൾ നിർദ്ദേശിക്കുന്നതിനും വേണ്ടി സംസ്ഥാന വാണിജ്യ മിഷൻ രൂപീകൃതമായി. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസർ സുശീൽ ഖന്നയാണ് ചെയർമാൻ. വ്യവസായം, നോർക്ക, ടൂറിസം, ധനകാര്യം (എക്‌സ്‌പെൻഡിച്ചർ) വകുപ്പ് സെക്രട്ടറിമാർ, വ്യവസായത്തിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി (CII) ചെയർമാൻ എന്നിവർ വാണിജ്യ മിഷനിൽ അംഗങ്ങളായിരിക്കും.

വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ സർക്കാർ സർക്കാതിര ഏജൻസികളുടെ ഏകോപനം സാധ്യമാക്കുന്നതിനുള്ള സർക്കാരിന്റെ നോഡൽ ഏജൻസിയായിട്ടായിരിക്കും വാണിജ്യമിഷൻ പ്രവർത്തിക്കുക. വരുമാനത്തിൽ ഏകദേശം 63 ശതമാനത്തോളം നേടിത്തരുന്ന വാണിജ്യവും സേവനവും ഉൾപ്പെടുന്ന ത്രിതീയ മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രാഥമിക, ദ്വിതീയ മേഖലകളെ അപേക്ഷിച്ച് വളരെയധികം തൊഴിൽ സാധ്യതയുള്ള ഈ മേഖലയുടെ ഇപ്പോഴത്തെ വളർച്ച വളരെ മന്ദഗതിയിലാണ്.

കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മത്സരശേഷി ഉയർത്തുന്നതോടൊപ്പം ഇവരുടെ ഉൽപന്നങ്ങൾക്ക് ദേശീയ അന്തർദേശിയ തലത്തിൽ നിർണ്ണായക സ്ഥാനം നേടിക്കൊടുക്കാനും മിഷന്റെ രൂപീകരണം വഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ വാണിജ്യ മിഷന്റെ കടന്നുവരവ് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖലയിൽ പുത്തൻ ഉണർവ് പകരാൻ സഹായകരമാകുംഎന്ന്മന്ത്രി ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.