കോട്ടയം: പതിറ്റാണ്ടുകളായി കർഷകർ ഉടമസ്ഥാവകാശ രേഖകൾ സഹിതം കൈവശം വച്ചനുഭവിച്ച് കരമടച്ച് തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച് കൈയേറുന്നതും റവന്യുവകുപ്പ് ഇതിനൊത്താശ ചെയ്ത് കരടക്കുന്നത് നിഷേധിച്ച് കർഷകരെ കുടിയിറക്കുന്നതും ശക്തമായി എതിർക്കുമെന്നും ഇൻഫാം കർഷകരെ സംഘടിപ്പിച്ച് ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി സി. സെബാസ്്റ്റിയൻ പറഞ്ഞു.

ജനാധിപത്യ ഭരണസംവിധാനങ്ങളെ നിർവീര്യമാക്കുന്ന ഉദ്യോഗസ്ഥ ഭരണമാണ് വനം, റവന്യു വകുപ്പുകളിൽ ഇപ്പോൾ നടക്കുന്നത്. വകുപ്പു മന്ത്രിമാരെയും ജനപ്രതിനിധികളെയും നിഷ്‌ക്രിയരും നോക്കുകുത്തികളുമാക്കി കർഷകരെ നിരന്തരം പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടികളെടുക്കുവാൻ സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

വനംവകുപ്പിന്റെ കർഷകര ക്രൂരതയ്ക്കു ബലിയാടുകളാണ് വയനാട് കളക്ടറേറ്റിനു മുമ്പിൽ ആയിരത്തിലേറെ ദിവസങ്ങളായി സമരം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ വനാതിർത്തിയിൽ നിന്ന് രണ്ടു കിലോമീറ്ററകലെ വിലകൊടുത്തു ആധാരമെഴുതി വാങ്ങിച്ച പന്ത്രണ്ട് ഏക്കർ ഭൂമി കരമടച്ച് എല്ലാ രേഖകളും സഹിതംവച്ച് അനുഭവിച്ചുകൊണ്ടിരുന്നത് വനഭൂമിയാണെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിക്കുക മാത്രമല്ല, കുടുംബാംഗങ്ങളെ പെരുവഴിയിലേക്ക് തള്ളിവിട്ട് മരണത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിക്കപ്പെട്ട സാക്ഷര കേരളത്തിലെ ഉദ്യോഗസ്ഥ ക്രൂരത പൊതുസമൂഹം നിസാരവത്ക്കരിക്കരുത്. ഇതിനെതിരേ ചെറുവിരൽ അനക്കാൻ സാധിക്കാത്ത അധികാരി കേന്ദ്രങ്ങളുടെ കർഷക സ്നേഹത്തിന്റെ കാപട്യം കർഷകർ തിരിച്ചറിയണം.

മേൽപ്പറഞ്ഞ ഭൂമി വനഭൂമി അല്ലെന്ന് 1978-ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുണ്ട്. വനഭൂമിയാണെന്നു തെളിയിക്കാൻ രേഖയില്ലെന്ന് 2009-ലെ വിജിലൻസ് റിപ്പോർട്ട് ഉണ്ട്. വനംവകുപ്പ് കൈയേറിയ കൃഷിഭൂമി ഉടമസ്ഥനായ കാഞ്ഞിരത്തിനാൽ ജോർജിന് തിരിച്ചു നൽകണമെന്ന് 2007-ലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടുമുണ്ട്. പ്രസ്തുത ഭൂമി നിക്ഷിപ്ത വനഭൂമിയല്ലെന്ന് 2016-ൽ മാനന്തവാടി സബ് കളക്ടറും രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളെല്ലാം അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷണ വിധേയമാക്കണം. ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു തിരിച്ചുകൊടുക്കണമെന്ന വയനാട് കളക്ടറുടെ 2016-ലെ ഉത്തരവും നടപ്പിലാക്കാൻ സർക്കാരിനെ തടസപ്പെടുത്തുന്ന റവന്യു, വനം മാഫിയകളെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രി തയാറാകണം. കടക്കെണിയും വിലത്തകർച്ചയുംമൂലം കർഷകർ വൻ പ്രതിസന്ധിയിലായിരിക്കുമ്പോൾ നടപടികൾക്കു ശ്രമിക്കാതെ കേന്ദ്ര സർക്കാരിനെ നിരന്തരം പഴിചാരുന്നവർ സംസ്ഥാനത്തെ കർഷകരെ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിടുവാൻ ശ്രമിക്കുന്നത് അതി ക്രൂരവും ശക്തമായി എതിർക്കപ്പെടേണ്ടതുമാണ്.

റവന്യു, വനം വകുപ്പുകളുടെ ധിക്കാരവും നീതിനിഷേധവുമായ നടപടികളിലൂടെ ഭൂമി നഷ്ടപ്പെട്ട കർഷകരുടെ സമ്മേളനം ഇൻഫാം ജൂൺ ആദ്യവാരം കൊച്ചിയിൽ വിളിച്ചുചേർക്കും. നിയമ പോരാട്ടങ്ങൾക്കു മാത്രമല്ല ഭൂ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരേയുള്ള കർഷക പ്രക്ഷോഭങ്ങൾക്കും സമ്മേളനം രൂപം നൽകും. വരാൻപോകുന്ന ഉപ തെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയങ്ങളിൽ സർക്കാർ നിലപാടു വ്യക്തമാക്കണമെന്നും ഭൂമി കൈവശാവകാശം സംബന്ധിച്ച സമാന പ്രതിസന്ധി നേരിടുന്ന കർഷകർ 9447355512 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.