കണ്ണൂർ: കാർഷികമേഖലയിലെ പ്രതിസന്ധികൾ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോൾ സംഘടിത കർഷക മുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരള കർഷകസമൂഹം കർഷക അവകാശദിനമായി പ്രതിഷേധിക്കുമെന്നും ഇൻഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.

വന്യമൃഗ അക്രമണങ്ങൾ, ഭൂപ്രശ്നങ്ങൾ, ഇക്കോ സെൻസിറ്റീവ് സോൺ, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച, കർഷക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിർക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇൻഫാം രക്ഷാധികാരി ബിഷപ് മാർ റെമീജിയസ് ഇഞ്ചനാനിയിൽ പറഞ്ഞു. ആരെയും എതിർത്ത് തോൽപ്പിക്കാനല്ല, പിറന്നു വീണ മണ്ണിൽ അന്തസ്സോടെ ജീവിക്കാനാണ് കർഷകർ പോരാടുന്നതെന്നും കർഷകരുടെ നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന കർഷക ദിനാചരണം കാർഷിക മേഖലയ്ക്ക് ഇക്കാലമത്രയും യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്നും കഷ്ടപ്പാടും നഷ്ടങ്ങളും കൊണ്ട് കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇൻഫാം വിലയിരുത്തി. ചിങ്ങം ഒന്നിലെ കർഷക അവകാശദിന പ്രതിഷേധങ്ങളിൽ കേരളത്തിലെ എല്ലാ കർഷകസംഘടനകളും പങ്കുചേരണമെന്ന് ഇൻഫാം ദേശീയ സമിതി അഭ്യർത്ഥിച്ചു. അന്നേദിവസം കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവകാശദിന പ്രതിഷേധ സദസ്സുകൾ ചേരും. ഇതിനു മുന്നോടിയായി ജില്ലാതല സമ്മേളനങ്ങൾ വിളിച്ചുചേർക്കുമെന്ന് ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അറിയിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഫാ.ജോസഫ് കാവനാടി. ഫാ.ജോസ് തറപ്പേൽ, മാത്യു മാമ്പറമ്പിൽ, അഡ്വ.പി.എസ്.മൈക്കിൾ, ബേബി പെരുമാലിൽ, ജോസഫ് കരിയാങ്കൽ, സ്‌കറിയ നെല്ലംകുഴി എന്നിവർ സംസാരിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക പാർലമെന്റ് മാർച്ചിൽ പങ്കുചേരുന്ന കേരളത്തിൽ നിന്നുള്ള വിവിധ കർഷക സംഘടനാ പ്രതിനിധികൾക്ക് ദേശീയ സമിതി അഭിവാദ്യവും പിന്തുണയും പ്രഖ്യാപിച്ചു.