കൊച്ചി: പ്രമുഖ റബർ ഉല്പാദക രാജ്യങ്ങളിലേതുപോലെ ഉല്പാദനച്ചെലവു കണക്കാക്കി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാനും സർക്കാർ സംവിധാനങ്ങളിലൂടെ കർഷകരിൽ നിന്ന് നേരിട്ട റബർ സംഭരിക്കുവാനും നടപടികളില്ലാതെ റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

വരുംദിവസങ്ങളിൽ റബർ പ്രതിസന്ധി അതിരൂക്ഷമാകുവാൻ സാധ്യതകളേറെയാണ്. രാജ്യാന്തരവിലപോലും കർഷകന് ലഭിക്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതിൽ റബർബോർഡിനും പങ്കുണ്ട്. റബർബോർഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്. 1998 സെപ്റ്റംബറിൽ സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷൻ റബർ സംഭരിക്കുകയും തുടർന്ന് ഇറക്കുമതിയിൽ തുറമുഖനിയന്ത്രണം ഏർപ്പെടുത്തി 2003-ൽ വിലസ്ഥിരത ഉറപ്പാക്കുകയും ചെയ്ത ചരിത്രമുണ്ട്.

2000-ാമാണ്ടിലെ റബർ പ്രതിസന്ധിക്ക് സമാനമായ പ്രതിസന്ധിയാണ് കഴിഞ്ഞ നാല് വർഷ ക്കാലമായി റബർമേഖലയും കർഷകരും നേരിടുന്നത്. കേന്ദ്രസർക്കാരും റബർബോർഡിനും വിലത്തകർച്ചയിൽ മുഖംതിരിഞ്ഞുനിൽക്കുന്ന കർഷകവിരുദ്ധസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ വിലസ്ഥിരതാപദ്ധതി ചെറുകിട റബർ കർഷകർക്ക് ഒരു താൽക്കാലിക ആശ്വാസമെന്നതിലുപരി ഒരു സ്ഥിരം പരിഹാരമാർഗ്ഗമല്ല. ചെറുകിട കർഷകരേപ്പോലെ അസംഘടിതരായ ഇതര റബർതോട്ടം ഉടമകളും വൻസാമ്പത്തികത്തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

കാർഷികപ്രതിസന്ധി അതിരൂക്ഷമെന്ന് കേന്ദ്രധനമന്ത്രി കുറ്റസമ്മതം നടത്തുമ്പോഴും ബദൽ സംവിധാനത്തിന് തയ്യാറാകാതെ അഞ്ച് വർഷംകൊണ്ട് ഇന്ത്യയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നിരന്തരം പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. റബർനയം വന്നതുകൊണ്ടും വിലത്തകർച്ചയ്ക്ക് പരിഹാരമാവില്ല. കരട് നയത്തിന് കർഷകനെ സംരക്ഷിക്കാനുള്ളനിർദ്ദേശങ്ങളൊന്നുമില്ലാത്തപ്പോൾ വരാൻപോകുന്ന റബർ നയത്തിന്റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ആസിയാൻ കരാറിന്റെ തുടർച്ചയായി 2019 ഡിസംബർ 31 നു മുമ്പായി കേരളത്തിന്റെ കാർഷിക സമ്പദ്ഘടന നിശ്ചയിക്കുന്ന റബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി പ്രധാന കാർഷികോല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂർണ്ണമായി എടുത്തുകളയുവാനുള്ള നീക്കം സജീവമാണ്. ഇതോടെ അനിയന്ത്രിതമായ രാജ്യാന്തര കാർഷിക ഇറക്കുമതിക്ക് ആക്കം കൂടുകയും കേരളത്തിന്റെ കാർഷികമേഖല തകർന്നടിയുകയും ചെയ്യും. ഇതിനെതിരെ സംസ്ഥാന സർക്കാരും, കാർഷികസംസ്‌കാരവും കർഷക ആഭിമുഖ്യവുമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകപ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി സംഘടിച്ച് സംയുക്ത കർഷക പ്രക്ഷോഭത്തിന് മുന്നോട്ടുവരണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.