കൊച്ചി: കാർഷിക മേഖലയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാകുകയും ഭാവിയിലേയ്ക്കുള്ള പ്രതീക്ഷകൾ മങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർ സംഘടിച്ച് രാജ്യാന്തര കാർഷിക കുടിയേറ്റത്തിന്റെ സാധ്യതകൾ തേടണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

കേരളത്തിലെ നാണ്യവിളകളുടെയും ഇതര കാർഷികോല്പന്നങ്ങളുടെയും ഉല്പാദനക്കുറവും വർദ്ധിച്ച ഉല്പാദനച്ചെലവും കൃഷി ആദായകരമല്ലാത്തതാക്കിയിരിക്കുന്നു. സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾമൂലം വരുംനാളുകളിൽ കർഷകർ കൃഷി ഉപേക്ഷിക്കുവാനുള്ള സാഹചര്യമാണുള്ളത്. ഈയവസ്ഥയിൽ ലാഭകരവും പ്രോത്സാഹനവും ലഭിക്കുന്നതുമായ രാജ്യങ്ങളിലേയ്ക്കുള്ള കാർഷികകുടിയേറ്റ സാധ്യതകളേക്കുറിച്ച് കർഷകർ ചിന്തിച്ചുതുടങ്ങണം.

ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറാണ് പൊതുസമൂഹത്തിൽ ഇതിനോടകം ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ 2014 നവംബർ മാസം 12ന് ആസിയാൻ രാജ്യങ്ങളുമായി നിക്ഷേപക്കരാർ കേന്ദ്രവാണിജ്യമന്ത്രാലയം ഒപ്പിടുകയും 2015 ജൂലൈ മുതൽ നടപ്പിൽവരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായികളും തോട്ടമുടമകളും ആസിയാനിൽപെട്ട പത്തുരാജ്യങ്ങളിൽ കൃഷിഭുമികൾ പാട്ടത്തിനെടുക്കുകയും റബറധിഷ്ഠിതവ്യവസായങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നത് 2019 ഡിസംബർ 31-നോടുകൂടി നികുതിരഹിത ഇറക്കുമതിയും ആരംഭിക്കും. ഈ കാലാവധിക്കുള്ളിൽ ചൈനയും ഇന്ത്യയും പങ്കാളികളായ ആർസിഇപി കരാറും നടപ്പിലാകും. ഈ പ്രതിസന്ധികളെ അതിജീവിക്കണമെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ കോർപ്പറേറ്റ് കമ്പനികൾ രൂപീകരിച്ച് രാജ്യാന്തര കാർഷികകുടിയേറ്റത്തിന് പദ്ധതിയിടണമെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.