കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധിയിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാക ണമെന്നാവശ്യപ്പെട്ട് 2015 ഡിസംബർ 24ന് പാർലമെന്റ് സ്ഥിരം സമിതി സമർപ്പിച്ച ശുപാർശകളിന്മേൽ യാതൊരു നടപടികളുമെടുക്കാതെ കേന്ദ്രസർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

ഇറക്കുമതി കുറയ്ക്കുവാനോ വില വർദ്ധിപ്പിക്കുവാനോ സാധിക്കാത്തത് രാജ്യാന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നുള്ള കേന്ദ്രവാണിജ്യമന്ത്രിയുടെ പാർലമെന്റിലെ വിശദീകരണം വസ്തുതകൾക്കു വിരുദ്ധമാണ്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ റബറിന്റെ രാജ്യാന്തരവില കുതിച്ചുയർന്നത് മുഖവിലയ്ക്കെടുക്കാതെയുള്ള വാണിജ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്വപ്പെട്ട പാർലമെന്റ് അംഗങ്ങളെപ്പോലും അപമാനിക്കുന്നതാണെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

രാജ്യാന്തര വിപണിയിൽ റബറിന്റെ വില കണക്കാക്കുന്നത് ബാങ്കോക്ക് മാർക്കറ്റ് അടിസ്ഥാനമാക്കിയാണ്. ഗുണമേന്മയിൽ ബാങ്കോക്കിലെ ആർഎസ്എസ് 3 ഗ്രേഡിനു തുല്യമാണ് ഇന്ത്യയിലെ ആർഎസ്എസ് 4 ഗ്രേഡ് റബർ. ബാങ്കോക്ക് മാർക്കറ്റിലെ കഴിഞ്ഞ ദിവസങ്ങളിലെ വിപണിവില ഇപ്രകാരമാണ്: നവംബർ 1 ന് 116.70 രൂപയായിരുന്നു ഒരുകിലോ ആർഎസ്എസ് 3 യുടെ രാജ്യാന്തര വില. ഡിസംബർ 7 ന് 142.87 രൂപയും. ഇന്ത്യയിലെ ആഭ്യന്തരവിലയാകട്ടെ നവംബർ 1ന് 116.50 രൂപയും ഡിസംബർ 7 ന് 130 രൂപയും. റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് വിപണിയിൽ കച്ചവടം നടക്കുകയില്ല. ഇതിനായി ആശ്രയിക്കേണ്ടത് കർഷകരിൽ നിന്ന് റബർ വാങ്ങിക്കുന്ന വ്യാപാരികളുടെ വിലയാണ്. അതാകട്ടെ നവംബർ 1ന് 113 രൂപയും ഡിസംബർ 7 ന് 126 രൂപയും. ചുരുക്കിപ്പറഞ്ഞാൽ രാജ്യാന്തരവിലയേക്കാൾ 17 രൂപ കുറവിലാണ് ഇന്ത്യയിൽ കർഷകർക്ക് റബർ വിൽക്കാനാവുന്നതെന്നുള്ളത് കേന്ദ്രവാണിജ്യ മന്ത്രി സൗകര്യപൂർവ്വം മറക്കുന്നു.

അന്താരാഷ്ട്ര വില കുതിച്ചുയർന്നിട്ടും ആഭ്യന്തരവിപണിയെ അനുപാതികമായിട്ടുയർത്താതെ പിന്നോക്കം വലിച്ച് വൻവ്യവസായികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഒത്താശ ചെയ്യുന്നത് റബർബോർഡും കേന്ദ്രസർക്കാരുമാണ്. ക്രൂഡോയിൽ വിലയിലുള്ള മാറ്റങ്ങളും, പ്രകൃതിദത്ത റബറിന്റെ ബാങ്കോക്ക് മാർക്കറ്റ് അടിസ്ഥാനമാക്കിയ രാജ്യാന്തര വിലയും, ഇറക്കുമതിച്ചുങ്കവും, ആഭ്യന്തര ഉല്പാദനവും വിപണിവില നിശ്ചയിക്കുവാൻ അടിസ്ഥാനഘടകമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം മൂന്ന് ശതമാനം സെൻട്രൽ എക്സൈസ് സെസ്സ്, മൂന്ന് ശതമാനം കസ്റ്റംസ് സെസ്സ്, നാലുശതമാനം കൗണ്ടർ വെയ്ലിങ് ഡ്യൂട്ടി ഉൾപ്പെടെ മുപ്പത്തഞ്ച് ശതമാനം ചുങ്കമടച്ചാൽ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാർജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 200 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനുപകരം ആഭ്യന്തരവിപണി മന്ദീഭവിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും റബർബോർഡിന്റെയും അതിക്രൂരമായ നിലപാട് തിരുത്തണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.