തലശ്ശേരി: അതിജീവനത്തിനായി കഷ്ടപ്പെടുന്ന കർഷകർ രക്ഷപെടണമെങ്കിൽ വിഭാഗീയതകൾക്കതീതമായി സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട്. തലശ്ശേരി സന്ദേശ്ഭവനിൽ നടന്ന മലബാർ മേഖലയിലെ വിവിധ കർഷക സംഘടനകളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉൽപാദന ചെലവനുസരിച്ച് കാർഷികോൽപന്നങ്ങൾക്ക് വില ലഭിക്കാത്തതാണ് കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാൻ അടിയന്തര നടപടിയുണ്ടാകണം. വിദ്യാഭ്യാസ വായ്പയെടുത്ത കർഷകർക്കു പലിശയിളവ് നൽകാൻ സർക്കാർ തയ്യാറാകണം. വന്യമൃഗശല്യം മൂലവും കർഷകർ ദുരിതമനുഭവിക്കുകയാണ്. ഇതിനു പരിഹാരമുണ്ടാകണം. ഭരണാധികാരികൾ കർഷകരെ ശത്രുക്കളായി കാണുന്ന നിലപാട് മാറ്റണം. കർഷകനും കാർഷിക മേഖലയും അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. കർഷകരുടെ അവകാശങ്ങൾക്കായി ഒറ്റപ്പെട്ട സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ കേരളത്തിലെ സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങൾ ഒത്തൊരുമിച്ചു രംഗത്തു വരണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ വിഷയാവതരണം നടത്തി. ഷെവലിയർ വിസി സെബാസ്റ്റ്യൻ, മുൻ എംഎൽഎ പിസി ജോസഫ്, സ്‌ക്കറിയ നെല്ലംകുഴി, ഫാ. ജോസഫ് കാവനാടി, ഫാ. സുനിൽ വട്ടുകുന്നേൽ, ഫാ. ജോസഫ് കൊച്ചുകരോട്ട്, സ്‌ക്കറിയ കളപ്പുര, ബേബി പെരുമാലിൽ, ദേവസ്യ കൊങ്ങോല, ജോസ് ചെമ്പേരി, ജെയിംസ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു.