കൊച്ചി: കേരളത്തിലെ വിവിധ കാർഷിക ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് ഇൻഫാം (ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ്) ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നു. വടക്കൻ മേഖല, മദ്ധ്യമേഖല, തെക്കന്മേഖല എന്നീ മൂന്നു തലങ്ങളിലാണ് കർഷക പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

വടക്കൻ മേഖല കർഷക നേതൃസമ്മേളനം  17ന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും. രാവിലെ 11ന് ചേരുന്ന കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലാ ഭാരവാഹികളുടെ സമ്മേളനത്തെത്തുടർന്ന് ഉച്ചകഴിഞ്ഞ് 2:30ന് ചേരുന്ന കർഷക പ്രതിനിധി സമ്മേളനം തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഷെവലിയർ വി സി.സെബാസ്റ്റ്യൻ, മുൻ എംഎൽഎ പി.സി.ജോസഫ് എന്നിവർ കാർഷിക പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വടക്കൻ മേഖലാ സമ്മേളനത്തിനു മുന്നോടിയായി 16ന് ഉച്ചകഴിഞ്ഞ് 2.30ന് കോഴിക്കോട്, മലപ്പുറം ജില്ലാ ഭാരവാഹികളുടെ സമ്മേളനം കോഴിക്കോട് സ്റ്റാർട്ട് ഇൻസ്റ്റിറ്റിയൂട്ടിൽ ചേരും. തമരശ്ശേരി രൂപതാബിഷപ് മാർ റെമീജിയസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ അദ്ധ്യക്ഷത വഹിക്കും. ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, മുൻ എംഎൽഎ പി.സി.ജോസഫ് തുടങ്ങിയവർ സംസാരിക്കും. മദ്ധ്യമേഖലാ സമ്മേളനം എറണാകുളത്തും തെക്കൻ മേഖലാ സമ്മേളനം കോട്ടയത്തും മാർച്ചിൽ നടക്കും. മലയോര ഇടനാട് തീരദേശങ്ങളിലെ വിവിധ കാർഷിക ജനകീയ പ്രശ്‌നങ്ങൾ ഇൻഫാം നേതൃസമ്മേളനങ്ങളിൽ ചർച്ചചെയ്യപ്പെടും. റബറുൾപ്പെടെ കാർഷിക നാണ്യവിളകളുടെ വിലയിടിവും നെല്ലുസംഭരണത്തിലെ കർഷകദ്രോഹ നിലപാടുകളും മീനകുമാരി കമ്മീഷൻ ശുപാർശകളുടെ പശ്ചാത്തലത്തിൽ തീരദേശജനതയുടെ വെല്ലുവിളികളും സമ്മേളനവിഷയങ്ങളാണ്.-കാർഷിക മേഖലയിലെ വൻ സാമ്പത്തിക തകർച്ചയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖം തിരിഞ്ഞുനിൽക്കുകയാണെന്നും സാമുദായിക രാഷ്ട്രീയ ചിന്തകൾക്കതീതമായി കർഷകജനത സംഘടിതമായി നീങ്ങണമെന്നും ദേശീയ ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ അഭ്യർത്ഥിച്ചു